ആർ. മാധവൻ

‘നീറ്റ് വിൽപ്പനക്ക്’: ആർ. മാധവന്റെ ക്യാബിന് മുന്നിൽ പോസ്റ്റർ പതിച്ച് എഫ്.ടി.ഐ.ഐ വിദ്യാർഥികളുടെ പ്രതിഷേധം

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭങ്ങളിലും നിശബ്ദത പാലിക്കുന്ന നടനും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാനുമായ ആർ. മാധവനെതിരെ വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധം. പ്രസിദ്ധമായ ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാൻ പദവിയിലിരുന്നിട്ടും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിക്കുന്ന വിഷയത്തിൽ മാധവൻ പ്രതികരിക്കാത്തതാണ് വിദ്യാർഥികളെ ചൊടിപ്പിച്ചത്.

എഫ്.ടി.ഐ.ഐ ക്യാമ്പസിലെ ആർ. മാധവന്റെ ക്യാബിൻ വാതിലിൽ വിദ്യാർഥികൾ പതിച്ച പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ വൻതോതിൽ പ്രചരിക്കുകയാണ്. Gayab (കാണാതായ) മീം ചിത്രീകരിച്ച പോസ്റ്ററിൽ "NEET for sale" (നീറ്റ് വിൽപ്പനക്ക്) എന്നും എഴുതിയിട്ടുണ്ട്. ഒരു പ്രമുഖ രാജ്യന്തര സ്ഥാപനത്തിന്റെ അധ്യക്ഷൻ എന്ന നിലയിൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ആയിരക്കണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ മാധവനോട് ആവശ്യപ്പെടുന്നത്.

സാമൂഹിക മാറ്റങ്ങൾക്കും യുവാക്കളുടെ അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്ന രംഗ് ദേ ബസന്തി, 3 ഇഡിയറ്റ്സ്, കേസരി ചാപ്റ്റർ 2 തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത നടനാണ് ആർ. മാധവൻ. ഇത്തരം സിനിമകളിലൂടെ ജനമനസ്സുകളിൽ ശക്തമായ പ്രതിച്ഛായ സൃഷ്ടിച്ച മാധവൻ, രാജ്യത്തെ പിടിച്ചുലക്കുന്ന നീറ്റ് പരീക്ഷാ വിവാദത്തിലും വിദ്യാർഥി പ്രക്ഷോഭത്തിലും പൂർണ്ണ മൗനം പാലിക്കുന്നത് വലിയ വിമർശനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. വെള്ളിത്തിരയിൽ അനീതിക്കെതിരെ പോരാടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം, യഥാർത്ഥ ജീവിതത്തിൽ ഒരു പ്രമുഖ ദേശീയ സ്ഥാപനത്തിന്റെ ചെയർമാൻ പദവിയിലിരുന്നിട്ടും മിണ്ടാതിരിക്കുന്നത് കടുത്ത വഞ്ചനയാണെന്നാണ് വിദ്യാർഥികളുടെയും സിനിമാസ്നേഹികളുടെയും പക്ഷം.

വിദ്യാർഥികളുടെ ഈ വേറിട്ട പ്രതിഷേധത്തിന് ബോളിവുഡ് ചലച്ചിത്ര മേഖലയിൽ നിന്നുപോലും വലിയ പിന്തുണയാണ് ലഭിക്കുന്നത്. നടൻ അഭയ് വർമ്മ, വിദ്യാർഥികൾ പങ്കുവെച്ച ഈ ഇൻസ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തുകൊണ്ട് തന്റെ പരസ്യമായ പിന്തുണ രേഖപ്പെടുത്തി. നടൻ സോഹം മജുംദാർ പോസ്റ്റിന് താഴെ "പ്രതീക്ഷിച്ചത് തന്നെ" എന്ന് കമന്റ് ചെയ്തുകൊണ്ട് മാധവന്റെ ഈ നിലപാടിനോടുള്ള തന്റെ വിയോജിപ്പ് വ്യക്തമാക്കി.

മറുവശത്ത്, വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച സോനം വാങ്ചുകിനെക്കുറിച്ചുള്ള പരാമർശത്തിൽ ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളിനിരയായി. തന്റെ സൂപ്പർഹിറ്റ് ചിത്രമായ '3 ഇഡിയറ്റ്സ്' സിനിമ ചെയ്യുന്ന സമയത്തോ അതിന് മുൻപോ തനിക്ക് സോനം വാങ്ചുകിനെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന ആമിർ ഖാന്റെ മുൻ പ്രസ്താവനയാണ് ഇപ്പോൾ താരത്തിന് തന്നെ തിരിച്ചടിയായിരിക്കുന്നത്. 3 ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ 'ഫുൻസുഖ് വാങ്ഡു' എന്ന ജനപ്രിയ കഥാപാത്രം സോനം വാങ്ചുകിന്റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമിച്ചതാണെന്ന കാര്യം വർഷങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്.

ആമിർ ഖാന്റെ ഈ അവകാശവാദം പുറത്തുവന്നതിന് തൊട്ടുപിന്നാലെ, സത്യം തുറന്നുകാട്ടുന്ന പഴയൊരു വിഡിയോ നെറ്റിസൺസ് സമൂഹമാധ്യമങ്ങളിൽ കുത്തിപ്പൊക്കുകയായിരുന്നു. ആമിർ ഖാനെ താൻ നേരിട്ട് കണ്ട കാര്യങ്ങളും, തങ്ങൾ തമ്മിൽ നടത്തിയ ദീർഘമായ സംഭാഷണങ്ങളെക്കുറിച്ചും സോനം വാങ്ചുക് തന്നെ വളരെ വ്യക്തമായി വിവരിക്കുന്ന പഴയൊരു വിഡിയോ ആണ് നെറ്റിസൺസ് പങ്കുവെച്ചത്. ഈ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ, തങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയുടെ തെളിവുകൾ നിലനിൽക്കെ ആമിർ ഖാൻ എന്തിനാണ് ഇത്തരമൊരു വമ്പൻ അസത്യം പറഞ്ഞത് എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Tags:    
News Summary - FTII Students Target R Madhavan Over Silence on NEET Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.