'കൽപനക്ക് സിനിമയിൽ അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല; ഇന്നായിരുന്നെങ്കിൽ ധാരാളം നല്ല വേഷങ്ങൾ ലഭിക്കുമായിരുന്നു’ -ഉർവശി

മലയാളികളുടെ പ്രിയ താരസഹോദരിമാരാണ് കൽപന, കലാരഞ്ജിനി, ഉർവശി എന്നിവർ. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ഉർവശി കൽപനയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. കൽപനയെക്കുറിച്ച് സംസാരിക്കുന്നതിനിടെ കൽപന ഇന്ന് ജീവിച്ചിരിക്കണമായിരുന്നു എന്ന് ഉർവശി പറഞ്ഞു. സഹോദരി എന്ന നിലയിൽ മാത്രമല്ല, ചുറ്റുമുള്ളവർക്ക് സന്തോഷം നൽകിയ ഒരാളെന്ന നിലയിലും കൽപന തന്നെ എങ്ങനെ സ്വാധീനിച്ചുവെന്നും ഉർവശി വിശദമായി സംസാരിച്ചു.

'അഭിനയത്തിന്റെ കാര്യത്തിൽ, ആരും എന്നെ സ്വാധീനിച്ചിട്ടില്ല, കാരണം ഞാൻ സിനിമ ലോകത്തേക്ക് വന്നത് അഭിനിവേശമോ ആഗ്രഹമോ കൊണ്ടല്ല. എന്നാൽ വ്യക്തിപരമായി, കൽപന എന്നെ വളരെയധികം സ്വാധീനിച്ചു. അവരുടെ സ്വതസിദ്ധമായ നർമം... അവർക്കുണ്ടായിരുന്ന ആ ഒഴുക്ക്... പ്രേക്ഷകരെ ഇത്ര ആകർഷകമായി പിടിച്ചിരുത്താനുള്ള കഴിവ്. സ്ത്രീകൾക്കിടയിൽ ആ കഴിവ് വളരെ അപൂർവമാണ്. അതുപ്പോലെ മറ്റാരെയും ഞാൻ കണ്ടിട്ടില്ല' -ഉർവശി ഓർമിച്ചു.

സിനിമയിൽ വന്നതിന് ശേഷം മാത്രമല്ല, സ്കൂളിൽ പഠിക്കുമ്പോഴും കൽപനക്ക് ചുറ്റും പ്രേക്ഷക സമൂഹം ഉണ്ടായിരുന്നു എന്ന് ഉർവശി പറ‍യുന്നു. സ്കൂളിലെ മുതിർന്ന പെൺകുട്ടികൾ, 'കൽപന, ദയവായി ഞങ്ങളോടൊപ്പം വരൂ' എന്ന് പറയുകയും അവരെ ചിരിപ്പിക്കാൻ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. കൽപനയുടെ സഹോദരിമാരായതിന് തനിക്കും കലാരഞ്ജിനിക്കും മറ്റുള്ളവരിൽ നിന്ന് പ്രത്യേക പരിഗണന ലഭിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

എന്നിരുന്നാലും, കൽപനക്ക് സിനിമയിൽ നിന്ന് അർഹിക്കുന്ന അംഗീകാരം ഒരിക്കലും ലഭിച്ചിട്ടില്ലെന്ന് ഉർവശി പറഞ്ഞു. കല്പന ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട്. പുതിയ സംവിധായകർക്ക് അത്തരം ദീർഘവീക്ഷണമുണ്ട്. പുതിയവരെ മനഃപൂർവ്വം പ്രശംസിക്കുകയല്ല. എന്നാൽ ഇന്നത്തെവർക്ക് സൃഷ്ടിപരമായ സാഹസങ്ങൾ ഏറ്റെടുക്കാൻ ധൈര്യമുണ്ടെന്നും ഉർവശി പറഞ്ഞു. ഇന്നത്തെ ചലച്ചിത്ര പ്രവർത്തകർ ഇല്ലായിരുന്നുവെങ്കിൽ ഇന്ദ്രൻസിന്റെ ഉള്ളിലെ കഴിവ് ഒരിക്കലും പുറത്തുവരില്ലായിരുന്നെന്നും ഉർവശി പറഞ്ഞു.

Tags:    
News Summary - Kalpana never got the recognition she deserved from cinema says sister Urvashi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.