വിജയ്
ചെന്നൈ: ആവേശകരമായ പരസ്യപ്രചാരണത്തിന് വിരാമമിട്ട് തമിഴ്‌നാട് നാളെ പോളിംഗ് ബൂത്തിലേക്ക്. പരസ്യപ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ വേറിട്ട വോട്ട് അഭ്യർത്ഥനയുമായി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
വീട്ടിലെ മുതിർന്നവരോട് തനിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെടണമെന്ന് വിജയ് കുട്ടികളോട് അഭ്യർത്ഥിച്ചു. "പുത്തൻ വസ്ത്രങ്ങൾക്കും കിൻഡർ ജോയിക്കുമായി നിങ്ങൾ വാശിപിടിക്കാറില്ലേ? അതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിജയെയും വിജയിപ്പിക്കണമെന്നും മുതിർന്നവരോട് ആവശ്യപ്പെടണം," എന്നായിരുന്നു താരത്തിന്റെ നിർദേശം. വോട്ട് ചെയ്യാൻ മടിക്കുന്നവരെ നിർബന്ധിച്ച് പോളിംഗ് ബൂത്തിലെത്തിക്കണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.
അതേസമയം ഡി.എം.കെ സഖ്യം, എൻ.ഡി.എ, വിജയുടെ ടി.വി.കെ എന്നിവർ നേർക്കുനേർ പോരാടുന്ന തമിഴ്‌നാട്ടിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് പ്രകടമാകുന്നത്. മൂന്ന് മുന്നണികളും ഒരുപോലെ വിജയപ്രതീക്ഷയിലാണ്. അതിനിടെ വോട്ടിനായി പണം നൽകാൻ ശ്രമിച്ചെന്ന പരാതിയിൽ ആലങ്കുളത്തെ എ.ഐ.എഡി.എം.കെ സ്ഥാനാർത്ഥിക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തിരുന്നു. സംസ്ഥാനത്ത് ഇതുവരെ 1212.74 കോടി രൂപയുടെ പണവും മറ്റ് സമ്മാനങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തിട്ടുണ്ട്.
തമിഴ്‌നാട്ടിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ പരസ്യപ്രചാരണം അവസാനിക്കുന്നതോടെ മുന്നണികളെല്ലാം അവസാനവട്ട വോട്ടു നേടാനുള്ള നെട്ടോട്ടത്തിലാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.