ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തയായ നടി ദീപിക കക്കർ കാൻസർ ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച് തിരിച്ചെത്തിയിരിക്കുന്നു. രണ്ടാം ഘട്ട കരൾ കാൻസറിന് 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയയായ നടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് എപ്പോഴും കുടുംബം അപ്ഡേറ്റ് നൽകാറുണ്ട്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലെ വ്ലോഗുകളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ചും നിലവിലെ ആരോഗ്യസ്ഥിതിയെ കുറിച്ചും സംസാരിക്കുകയാണ് താരം. വളരെയധികം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് ദീപിക വ്യക്തമാക്കി.
‘ആരോഗ്യത്തോടൊപ്പം, എനിക്ക് ഒരു കാര്യം മാത്രമേ ചെയ്യാൻ കഴിയൂ. അത് റുഹാനെ പരിപാലിക്കുക എന്നതാണ്. കരൾ കാൻസറിൽ നിന്ന് കരകയറുന്നത് ശാരീരികമായും വൈകാരികമായും വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ജീവിതശൈലി മന്ദഗതിയിലാക്കി. ഞാൻ കുറെ നേരം ഉറങ്ങുന്നു. ഈ ഘട്ടത്തിൽ രോഗം മൂലവും ശസ്ത്രക്രിയ, കീമോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി തുടങ്ങിയ ചികിത്സകൾ മൂലവും ശരീരം വളരെയധികം സമ്മർദത്തിലൂടെ കടന്നുപോയിട്ടുണ്ട് ദീപിക കക്കർ പറഞ്ഞു.
സുഖം പ്രാപിക്കുമ്പോൾ ഏറ്റവും സാധാരണമായ എന്നാൽ മടുപ്പിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ക്ഷീണം. ഇത് സാധാരണ ക്ഷീണമല്ല. ഉറക്കം കൊണ്ടോ വിശ്രമം കൊണ്ടോ എളുപ്പത്തിൽ മാറാത്ത ആഴത്തിലുള്ളതും തുടർച്ചയായതുമായ ക്ഷീണമാണ്. ക്ഷീണം മൂലം നടത്തം, ഭക്ഷണം കഴിക്കൽ, സംസാരിക്കൽ തുടങ്ങിയ ചെറിയ കാര്യങ്ങൾ പോലും വളരെ ബുദ്ധിമുട്ടുള്ളതായി തോന്നും. ഇത് കാരണം ശരീരം അനക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ബലഹീനത, വിശപ്പില്ലായ്മ, ചിലപ്പോൾ വേദന എന്നിവയൊക്കെ ഈ ഘട്ടത്തിൽ അനുഭവിച്ചിട്ടുണ്ട്. ശരിയായ പോഷകാഹാരം, ചെറിയ അളവിൽ ഇടക്കിടെയുള്ള ഭക്ഷണം, ലഘുവായ വ്യായാമം വഴി ഞാൻ എന്‍റെ ഊർജം തിരിച്ച് പിടിക്കാൻ ശ്രമിക്കുന്നുണ്ട്. എനിക്ക് വ്ലോഗുകൾ എടുക്കാൻ സമയമില്ല’ -ദീപിക കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.