മുതിർന്ന ചലച്ചിത്ര സംവിധായകൻ എം.എം. ബെയ്ഗ് (76) മരിച്ച നിലയിൽ. അന്ധേരി വെസ്റ്റിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലെ വസതിയിലാണ് ബെയ്ഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും സ്വാഭാവിക മരണമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കുറച്ചുനാളായി അസുഖ ബാധിതനായിരുന്നു ബെയ്ഗ്. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് എത്തി തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന് ബെയ്ഗിന്‍റെ പി.ആർ.ഒ ഹനീഫ് പി.ടി.ഐയോട് പറഞ്ഞു.
ജെ ഓം പ്രകാശ്, വിമൽ കുമാർ, രാകേഷ് റോഷൻ എന്നിവരോടൊപ്പം സഹസംവിധായകനായാണ് ബെയ്ഗ് കരിയർ ആരംഭിച്ചത്. ആദ്മി ഖിലോനാ ഹേ (1993), ജെയ്‌സി കർണി വൈസി ഭർണി (1989), കർസ് ചുക്കനാ ഹേ (1991), കാലാ ബസാർ (1989), കിഷൻ കനയ്യ (1990) തുടങ്ങിയ സിനിമകളിൽ അദ്ദേഹം പങ്കാളിയായി.
ഒരു സ്വതന്ത്ര ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ ബെയ്ഗ് നസീറുദ്ദീൻ ഷായെ വെച്ച് മസൂം ഗവ സംവിധാനം ചെയ്തു. പക്ഷേ ചിത്രം റിലീസ് ചെയ്തില്ല. ശിൽപ ശിരോദ്കർ അഭിനയിച്ച ഛോട്ടി ബഹു (1994) സംവിധാനം ചെയ്തതിലൂടെയും, അരങ്ങേറ്റത്തിന് മുമ്പ് ഹൃത്വിക് റോഷന് മെന്റർ ആയതിലൂടെയും ബെയ്ഗ് പ്രശസ്തനായിരുന്നു. ഹൃത്വിക്കിന്റെ അരങ്ങേറ്റ ചിത്രമായ കഹോ നാ പ്യാർ ഹേക്ക് മുമ്പുതന്നെ താരത്തെ സംഭാഷണ ശൈലി പരിശീലിപ്പിച്ചിരുന്നത് ബെയ്ഗ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.