ഫഹദ് ഫാസിൽ, കോക്രോച്ച് ജനത പാർട്ടി, പ്രകാശ് രാജ്
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറിട്ട പ്രതിഷേധങ്ങൾ കൊണ്ട് ശ്രദ്ധേയമാകുന്ന 'കോക്രോച്ച് ജനത പാർട്ടി' (സി.ജെ.പി), തങ്ങളുടെ സാമൂഹിക ഇടപെടലുകളിലേക്ക് സിനിമാ താരങ്ങളെയും സ്വാഗതം ചെയ്യുന്നു. പാർട്ടിയുടെ നയങ്ങളെ പിന്തുണച്ച് പ്രമുഖ നടൻ പ്രകാശ് രാജ് രംഗത്തെത്തിയത് പാർട്ടിക്ക് വലിയ ആത്മവിശ്വാസം പകരുമ്പോൾ നടൻ ഫഹദ് ഫാസിലിനെ പാർട്ടിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് വക്താവ് വിജേത ദഹിയ.
താൻ നടൻ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണെന്ന് തുറന്നു പറഞ്ഞ വിജേത ദഹിയ, ഫഹദിനെ കോക്രോച്ച് ജനത പാർട്ടിയുടെ പ്രവർത്തനങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി. സാമൂഹിക വിഷയങ്ങളിൽ കൃത്യമായ അഭിപ്രായങ്ങളുള്ള ഫഹദ് ഫാസിലിനെപ്പോലെയുള്ള താരങ്ങൾ സി.ജെ.പിയുടെ കൂട്ടായ്മയുടെ ഭാഗമാകുന്നത് വലിയൊരു മാറ്റത്തിന് തുടക്കമിടുമെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തൽ.
സി.ജെ.പി നടത്തുന്ന പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ നടൻ പ്രകാശ് രാജ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും നീറ്റ് പരീക്ഷാ വിവാദങ്ങളിലും പ്രകാശ് രാജ് സ്വീകരിക്കുന്ന നിലപാടുകൾ സി.ജെ.പിയുടെ കാഴ്ചപ്പാടുകളോട് ഒത്തുപോകുന്നതാണ്. പ്രകാശ് രാജിന്റെ പിന്തുണക്ക് പാർട്ടി ഔദ്യോഗികമായി നന്ദി അറിയിച്ചു. സമാന ചിന്താഗതിക്കാരായ സെലിബ്രിറ്റികളെ ഒപ്പം നിർത്തി വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് കോക്രോച്ച് ജനത പാർട്ടിയുടെ തീരുമാനം.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും സി.ബി.എസ്.ഇ സംവിധാനത്തിലെ വീഴ്ചകളും ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് കോക്രോച്ച് പാർട്ടി ആസൂത്രണം ചെയ്യുന്നത്. ശനിയാഴ്ചത്തെ പ്രതിഷേധത്തിന് അനുമതി കിട്ടിയില്ലെങ്കില്‍ അനുമതിക്കായി പ്രതിഷേധിക്കും. ഇന്ത്യയിലെത്തുന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനായ അഭിജിത് ദീപ്കേ ഇവിടെ തുടരുമോയെന്ന കാര്യം വ്യക്തമല്ലെന്നും വിജേത ദഹിയ പറഞ്ഞു.
ജൂൺ ആറിന് ഡൽഹി ജന്തർമന്തറിൽ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ പങ്കെടുക്കുന്ന സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി സമൂഹമാധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായ ഡൽഹി വിമാനത്താവളത്തിലേക്ക് വലിയ ജനക്കൂട്ടം എത്തുന്നത് ഡൽഹി പൊലീസിന് വെല്ലുവിളിയാകും. പരസ്യപ്രതിഷേധത്തിനൊരുങ്ങുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ തുടർ നീക്കങ്ങൾ കേന്ദ്രസർക്കാർ നിരീക്ഷിച്ചുവരികയാണ്. സാമൂഹിക മാധ്യമങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ലഡാക്കിൽ നിന്നുള്ള പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് സമരത്തിന്റെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.