ധുരന്ധർ 2
രൺവീർ സിങ് നായകനായ 'ധുരന്ധർ 2: ദ റിവഞ്ച്' ബോക്സ് ഓഫീസിൽ വലിയ തരംഗമാണ് ചിത്രം ഇപ്പോൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. റിലീസിന് മുന്നേ തന്നെ റെക്കോർഡുകൾ തകർക്കുന്ന പ്രകടനമാണ് സിനിമ കാഴ്ചവെച്ചത്. ഏകദേശം 86 കോടി രൂപയോളം അഡ്വാൻസ് ബുക്കിങ്ങിലൂടെ ചിത്രം നേടിയത്. ഏകദേശം 17 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബാഹുബലി 2, ജവാൻ തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ റെക്കോർഡുകൾ ധുരന്ധർ 2 മറികടന്നു. ബുധനാഴ്ച നടന്ന പ്രിവ്യൂ ഷോകളിൽ നിന്ന് മാത്രം 42.70 കോടി രൂപ ഗ്രോസ് കലക്ഷനാണ് ചിത്രം നേടിയത്. ആദ്യ ദിനത്തിലെ ഗ്രോസ് കലക്ഷൻ 29.35 കോടി പിന്നിട്ടു. ആദ്യ വാരാന്ത്യത്തിലെ ആകെ ബിസിനസ് 135 കോടി കടക്കുമെന്നാണ് കണക്കാക്കുന്നത്.
ധുരന്ധറിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. ‘ധുരന്ധർ 2 കണ്ടു കഴിഞ്ഞു. സ്റ്റൈലിഷ് ആയ ഒരു പീരിയഡ് സിനിമ! ഓരോ ഇന്ത്യക്കാരനും അഭിമാനം തോന്നുന്ന നിമിഷങ്ങൾ ചിത്രത്തിലുണ്ട്’ എന്നാണ് അല്ലു അർജുൻ എക്സിൽ കുറിച്ചത്. നടൻ മാധവന്റെയും മറ്റ് താരങ്ങളുടെയും പ്രകടനത്തെ അദ്ദേഹം അഭിനന്ദിച്ചു. രൺവീർ സിങ്ങിനെ രാജ്യത്തെ വൈവിധ്യമുള്ള പ്രതിഭ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആദിത്യ ധർ എന്ന സംവിധായകൻ പന്ത് സ്റ്റേഡിയത്തിന് പുറത്തെത്തിച്ചു എന്നും, ഇത്രയും മികച്ച സംവിധായകർ രാജ്യത്തുള്ളതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു അന്താരാഷ്ട്ര നിലവാരമുള്ള ഇന്ത്യൻ കഥയാണ് -അല്ലു അർജുൻ കൂട്ടിച്ചേർത്തു.
അല്ലു അർജുന്റെ കുറിപ്പിന് വൈകാരികമായ മറുപടിയുമായി ആർ. മാധവൻ എത്തി. ‘പ്രിയ സഹോദരാ, നിങ്ങളുടെ വാക്കുകൾ എന്നെ വളരെയധികം സ്പർശിച്ചു. നിങ്ങളുടെ സിനിമകൾ വലിയ അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കാണാറുള്ളത്. എന്‍റെ കരിയറിലെ ഈ നിർണ്ണായക ഘട്ടത്തിൽ ലഭിച്ച ആദ്യ ഓൺലൈൻ റിവ്യൂ ഇതാകുന്നത് ഏറെ സ്പെഷ്യലാണ്’ എന്ന് മാധവൻ കുറിച്ചു.
‘മുഗൾ-ഇ-അസം മുതൽ ഇതുവരെ നിർമിപ്പെട്ട എല്ലാ മഹത്തായ സിനിമകളെയും വെറും ടി.വി സീരിയലുകൾ പോലെ തോന്നിപ്പിക്കാൻ ഇന്നലെ രാത്രി കണ്ട 'ധുരന്ധർ 2'ന് സാധിക്കും. ഇതൊരു പുതിയ സിനിമാറ്റിക് ക്രമത്തിന്റെ പിറവിയാണ്. സ്റ്റീവൻ സ്പീൽബെർഗും ക്രിസ്റ്റഫർ നോളനും പോലും അവർ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം മാറ്റിവച്ച് 'ധുരന്ധർ 2' ആദ്യ ദിനം ആദ്യ ഷോ തന്നെ കാണുന്നത് അവർക്ക് ബുദ്ധിയും ഗുണകരവുമായിരിക്കും’ എന്നാണ് സംവിധായകൻ രാം ഗോപാൽ വർമ്മ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.