തിരുവനന്തപുരം: കേരളം ആര് ഭരിക്കണമെന്ന ജനവിധി എഴുതാൻ ഇനി മൂന്ന് ദിനം. ഭരണം പിടിക്കാൻ യു.ഡി.എഫും നിലനിർത്താൻ ഇടതും സർവ അടവുകളും തന്ത്രങ്ങളുമെടുത്ത് പോരാടുകയാണ്. പരസ്യ പോര് ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെ കൊട്ടിയിറങ്ങും. തിങ്കളാഴ്ചത്തെ നിശബ്ദ പ്രചാരണത്തിനുശേഷം ചൊവ്വാഴ്ച കേരളം ബൂത്തിലേക്ക് നീങ്ങും.
സർവേകളിൽ മേൽക്കൈ വന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. സർവേകൾ വിശ്വാസ്യമല്ലെന്നും മേൽക്കൈ തങ്ങൾക്കാണെന്നും യു.ഡി.എഫ്. കൂടുതൽ മണ്ഡലങ്ങളിൽ വിജയമുണ്ടാകുമെന്ന് ബി.ജെ.പി. സ്ഥാനാർഥികളുടെ മണ്ഡല പര്യടനം ഏറക്കുറെ പൂർത്തിയായി. വിട്ടുപോയിടത്തും കുറവ് വന്നിടത്തും എത്തി വോട്ടുറപ്പിക്കുന്നതിനുള്ള നെേട്ടാട്ടത്തിലാണ് അവർ. പ്രചാരണ വാഹനങ്ങൾ കൂട്ടത്തോടെ നിരത്തിലിറങ്ങി. പ്രചാരണരംഗം ഇളക്കിമറിച്ച കേന്ദ്രനേതാക്കൾ ഏറക്കുറെ മടങ്ങിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ മോദി കോന്നിയിലും തിരുവനന്തപുരത്തും വെള്ളിയാഴ്ച വൻ സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു. രാഹുൽ ഗാന്ധി ശനിയാഴ്ച വീണ്ടും എത്തും.
ഇന്നും നാളെയും പൊരിഞ്ഞ പോരാണ്. കൊട്ടിക്കലാശത്തിന് വിലക്കുണ്ടെങ്കിലും അവസാന ഘട്ടത്തിൽ മേധാവിത്വം കാണിക്കാനുമുള്ള തയാറെടുപ്പിലാണ് മുന്നണികൾ. വീടുകയറി വോട്ടഭ്യർഥനക്കാണ് ഇനി ശ്രദ്ധ. സാധ്യതയുള്ള വോട്ടുകളുടെ കണക്ക് പാർട്ടികൾ എടുത്തുവരുകയാണ്. എതിരാളിക്ക് പോകാനിടയുള്ളതും ചാഞ്ചാട്ടമുള്ളതുമായ വോട്ടുകൾ ഉറപ്പാക്കാനുള്ള നീക്കവുമുണ്ടാകും.
സർക്കാറിനെതിരെ ആരോപണങ്ങളുടെ ഘോഷയാത്രയുമായാണ് പ്രതിപക്ഷ പ്രചാരണം. സർക്കാർ നേട്ടങ്ങളും വികസനവുമാണ് ഇടത് തുറുപ്പുശീട്ട്.
140 മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണ് രംഗത്ത്. 2180 പത്രികകൾ നൽകിയിരുന്നെങ്കിലും ബാക്കി തള്ളുകയോ പിൻവലിക്കുകയോ ചെയ്തു.
അന്തിമ വോട്ടർപട്ടികയിൽ 2.74 കോടി വോട്ടർമാർ. 1.32 കോടി പുരുഷന്മാരും 1.41 കോടി സ്ത്രീകളും 290 ട്രാൻസ്ജെൻഡറും. 87,318 പ്രവാസികൾക്കും വോട്ടുണ്ട്. 40,771 പോളിങ് ബൂത്തുകളാണ് ഇക്കുറി. 15,730 അധിക ബൂത്തുകൾ.
കൊട്ടിക്കലാശമില്ല
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്ത് കൊട്ടിക്കലാശത്തിന് തെരഞ്ഞെടുപ്പ് കമീഷൻ വിലക്ക്. പ്രചാരണ സമാപനം ആഘോഷമാക്കാൻ മുന്നണികൾ തയാറെടുക്കുന്നതിനിടെയാണ് വിലക്ക്. കൊട്ടിക്കലാശത്തിലെ കോവിഡ് മാനദണ്ഡ ലംഘന സാധ്യതയടക്കം ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ മാർച്ച് 31ന് കമീഷന് കത്ത് നൽകിയിരുന്നു. കൊട്ടിക്കലാശം നിരോധിക്കാനുള്ള നിർദേശത്തിന് കമീഷൻ അംഗീകാരം നൽകി. ബന്ധപ്പെട്ടവർക്കെല്ലാം നിർദേശം നൽകാനും ആവശ്യപ്പെട്ടു.
പ്രചാരണ സമാപനം കരുത്തുകാട്ടാനുള്ള വേദിയായാണ് മുന്നണികൾ സാധാരണ ഉപയോഗിക്കുന്നത്. അനൗൺസ്മെൻറും നൃത്തവും പാട്ടും എല്ലാം ചേർന്ന് കൂട്ടപ്പൊരിച്ചിലാണ് സാധാരണയുണ്ടാകുക. കോവിഡ് കാലത്ത് ഇത് രോഗ വ്യാപന ആശങ്ക സൃഷ്ടിച്ചിരുന്നു.
വോട്ടർപട്ടികയിൽ വീണ്ടും പരിശോധന
തിരുവനന്തപുരം: ഇരട്ട വോട്ട് വിവാദ പശ്ചാത്തലത്തിൽ വോട്ടർപട്ടികയിൽ ബൂത്തുതലത്തിൽ വീണ്ടും പരിശോധന. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമുണ്ടായ മാറ്റങ്ങൾ ശേഖരിച്ച് റിപ്പോർട്ട് ചെയ്യാൻ ബൂത്ത് ലെവൽ ഒാഫിസർമാർക്ക് നിർദേശം നൽകി.
സ്ഥലത്തില്ലാത്ത വോട്ടർമാർ, മരണപ്പെട്ടവർ, താമസം മാറിയവർ തുടങ്ങിയ വിഭാഗങ്ങളിലെ വോട്ടർമാരുടെ വിവരമാണ് കൈമാറേണ്ടത്. ഇലക്ടറൽ രജിസ്ട്രേഷൻ ഒാഫിസർമാർക്ക് കൈമാറുന്ന വിവരങ്ങൾ റിേട്ടണിങ് ഒാഫിസർക്ക് നൽകും. പോളിങ് ദിനത്തിലെ ഉപയോഗത്തിനായി പട്ടിക പ്രിസൈഡിങ് ഒാഫിസർക്ക് കൈമാറും.
ബൂത്തുതലത്തിൽ കണ്ടെത്തിയ ഇരട്ട വോട്ടുകളുടെ വിവരവും ഇതോടൊപ്പം പ്രത്യേകം കൈമാറണം. ഇൗ പട്ടികയും പ്രിസൈഡിങ് ഒാഫിസർക്ക് നൽകും.
ഇരട്ട വോട്ടുള്ള ആളുകൾ വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച രണ്ട് തിരിച്ചറിയൽ രേഖകൾ ഹാജരാക്കണമെന്ന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. യഥാർഥ വോട്ടർ തന്നെയാണ് എത്തിയതെന്ന് ഉറപ്പാക്കാനാണ് പുതിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.