പൊന്നാനി: ജില്ലയിൽ ബലാബല പോരാട്ടം നടന്ന പൊന്നാനിയിൽ വോട്ട് പെട്ടിയിലായിട്ടും ആരെ തുണക്കുമെന്ന് പിടിനൽകാതെ വോട്ടർമാർ. ജില്ലയിൽ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലമാണ് പൊന്നാനി- 74.23 ശതമാനം. ഏതെല്ലാം ഘടകങ്ങളാണ് പ്രവർത്തിച്ചതെന്ന് മുന്നണികൾക്ക് പിടികിട്ടിയില്ല. അടിയൊഴുക്കും ഭരണവിരുദ്ധതയും അനുകൂല ഘടകങ്ങളായി മാറിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് ക്യാമ്പ്.
പൊന്നാനി നഗരസഭയാകും ഇത്തവണ വിധി നിർണയിക്കുക. നഗരസഭയിലെ തീരദേശ മേഖലയിൽ ബലാബലം വരികയും ഈഴുവത്തിരുത്തി മേഖലയിൽ നേരിയ മുൻതൂക്കം എൽ.ഡി.എഫിന് വന്നാലും വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് ഗ്രാമപഞ്ചായത്തുകളിൽ ലീഡ് ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഇവർ.
അതേസമയം, മണ്ഡലം കൈവിടില്ലെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. നഗരസഭ പരിധിയിൽ അയ്യായിരത്തിന് മുകളിൽ ലീഡ് ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് നേതൃത്വത്തിനുള്ളത്. കൂടാതെ വെളിയങ്കോട്, നന്നംമുക്ക് ഗ്രാമപഞ്ചായത്തുകളിൽ കൂടി ലീഡ് ലഭിച്ചാൽ സുരക്ഷിത ഭൂരിപക്ഷത്തിൽ പൊന്നാനിയിൽനിന്ന് ഇത്തവണയും എൽ.ഡി.എഫ് എം.എൽ.എ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
എന്നാൽ, പൊന്നാനിയിലുടനീളം ശക്തമായ അടിയൊഴുക്ക് സംഭവിച്ചെന്നാണ് യു.ഡി.എഫ് പറയുന്നത്. പാലപ്പെട്ടി മുതൽ അഴീക്കൽ വരെയുള്ള തീരദേശ ബൂത്തുകളിൽ അടിയൊഴുക്ക് ശക്തമാണെന്നും കേഡർ വോട്ടുകൾ ഉൾപ്പെടെ യു.ഡി.എഫ് സ്ഥാനാർഥിക്ക് അനുകൂലമായെന്നുമാണ് കണക്കുകൂട്ടൽ. രണ്ട് പതിറ്റാണ്ടായി തുടർച്ചയായി സി.പി.എം എം.എൽ.എമാർ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ ഏകപക്ഷീയ വിജയമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിരുന്നതെങ്കിലും ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ആര് വിജയിച്ചാലും വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.