ത്വാഇഫ് നഗരത്തിൽനിന്നുള്ള കാഴ്ച
ജിദ്ദ: യുനെസ്കോ സർഗാത്മക നഗരങ്ങളുടെ (ക്രിയേറ്റിവ് സിറ്റീസ്) ശൃംഖലയിൽ സൗദി അറേബ്യയിൽനിന്ന് ത്വാഇഫ് നഗരവും. സൗദി സാംസ്കാരിക മന്ത്രി അമീറ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ‘എക്സ്’ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കവിതയുടെയും സാഹിത്യത്തിന്റെയും നാടായ ത്വാഇഫും ഉക്കാദ് പൗരാണിക ചന്തയും യുനെസ്കോ സർഗാത്മക നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു.
യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെയാണ് 55 നഗരങ്ങൾക്ക് സർഗാത്മക നഗരങ്ങളുടെ പദവി നൽകിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. അതിലൊരു പട്ടണമാണ് ത്വാഇഫ്. ഈ നഗരങ്ങൾ അവയുടെ വികസന തന്ത്രങ്ങളിലും നൂതന സമ്പ്രദായങ്ങളിലും സംസ്കാരത്തിനും സർഗാത്മകതക്കും നൽകിയ സ്ഥാനംകൊണ്ട് ഏറെ വേറിട്ടു നിൽക്കുന്നതാണ്.
ഇതോടെ യുനെസ്കോ ക്രിയേറ്റിവ് നെറ്റ്വർക്കിൽ അംഗങ്ങളായ നഗരങ്ങളുടെ എണ്ണം 350 ആയി. നൂറിലധികം രാജ്യങ്ങളിൽ ഈ നഗരങ്ങൾ വ്യാപിച്ചുകിടക്കുന്നു. സർഗാത്മക മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കരകൗശലവസ്തുക്കൾ, നാടോടി കലകൾ, ഡിജിറ്റൽ കലകൾ, ഡിസൈൻ, സിനിമ, പാചകകല എന്നീ ഏഴ് സർഗാത്മക മേഖലകളെയാണ്.
സൂഖ് ഉക്കാദ്
സൂഖ് ഉക്കാദ് മുതൽ സാഹിത്യത്താൽ സമ്പന്നമായ ഒരു നഗരം അതിെൻറ വർത്തമാനവും പേരുകളാലും പ്രചോദനാത്മകമായ നിർമാണങ്ങളാലും സമ്പന്നമാണെന്ന് ത്വാഇഫിനെ യുനസ്കോ സർഗാത്മക പട്ടണ ശൃംഖലയിൽ ഉൾപ്പെടുത്തിയ അവസരത്തിൽ അമീർ മുഹമ്മദ് ബിൻ സൽമാൻ ‘മിസ്ക്’ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം ബദ്ർ അൽഅസാക്കർ പറഞ്ഞു.
യുനെസ്കോ സർഗാത്മക നഗര ശൃംഖലയിലേക്കുള്ള ത്വാഇഫിെൻറ പ്രവേശനം ആയിരക്കണക്കിന് വർഷങ്ങളായി അവിടുത്തെ ജനങ്ങൾ ജീവിച്ചിരുന്ന സാഹിത്യത്തിെൻറയും സംസ്കാരത്തിെൻറയും ചരിത്രത്തിൽ കിരീടമണിയിക്കലാണെന്ന് ത്വാഇഫ് ഗവർണർ അമീർ സഉൗദ് ബിൻ നഹാർ ബിൻ സഉൗദ് പറഞ്ഞു. അറബ് കവിതയുടെ തലസ്ഥാനമായി ത്വാഇഫിനെ മാറ്റാൻ നൽകിയ പിന്തുണക്ക് സാംസ്കാരിക മന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.