ചെറുവത്തൂർ: ആശുപത്രിയിലെത്തിച്ച വയോധികന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോൾ കൊലപാതകമാണെന്ന് തെളിഞ്ഞു. വീട്ടിൽ വെച്ച് വയോകനെ ഭാര്യയടക്കമുള്ളവർ കഴുത്ത് ഞെരിച്ച് കൊല്ലുക്യായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ജാനകിയുൾപ്പെടെ മൂന്ന് പേരെ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലക്ക് നേതൃത്വം നൽകിയവർ തന്നെ മൃതദേഹം ഫ്രീസറിൽ വെക്കുന്നതിന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ രക്തക്കറയും കഴുത്തിലെ പാടും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചന്തേര പൊലീസിൽ വിവരം നൽകുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ദുരൂഹത കണ്ടതിനെ തുടർന്ന് മൃതദേഹം കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
പക്ഷാഘാതം പിടിപ്പെട്ടു വർഷങ്ങളായി കിടപ്പിലായിരുന്ന കുഞ്ഞമ്പു രണ്ട് തവണ കോവിഡ് പോസറ്റീവായിരുന്നു. അസുഖ ബാധിതനായ ഇയാളെ പരിചരിക്കുന്നതിനുള്ള പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡി.വൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
ബുധനാഴ്ച രാത്രി ഒരു മണിയോടെ മൂന്ന് പേർ വാഹനത്തിൽ മൃതദേഹം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കട്ടിലിൽ നിന്നും വീണ് പരിക്കേറ്റതെന്നാണ് ഡോക്ടറോട് പറഞ്ഞത്. സംശയം തോന്നിയ ഡോക്ടർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് മൃതദേഹം പരിയാരത്തേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്. ഇതോടെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. മക്കൾ: പ്രജീഷ്, പ്രജിത. മരുമക്കൾ: ശ്രീഷ്മ, സുജീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.