ലഖ്നോ: യു.പിയിൽ കൊലപാതകശ്രമം നടത്തിയെന്ന പരാതിയിൽ സാം ഹിഗ്ഗിൻബോട്ടം അഗ്രിക്കൾച്ചർ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ആർ.ബി. ലാലിനെ അറസ്റ്റ് ചെയ്തു. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് മാസങ്ങളായി സ്റ്റാഫ് അധ്യാപകർ സമരം ചെയ്യുന്ന സർവകലാശാല കാമ്പസിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ്.
ബി.ജെ.പി നേതാവായിരുന്ന ദിവാകർ നാഥ് ത്രിപതി ആണ് പ്രഫസർക്കൊതിരെ നൈനി പൊലീസ് സ്റ്റേഷനിൽ കേസു കൊടുത്തത്. സുഹൃത്ത് സർവേന്ദ്ര വിക്രമിനൊപ്പം ആറെയ്ൽ ഡാം റോഡിലൂടെ ഞായറാഴ്ച രാവിലെ 6.30ന് നടക്കുകയായിരുന്നു. ആ സമയത്ത് രണ്ട് സഹപ്രവർത്തകർക്കൊപ്പം കാറിലെത്തിയ പ്രഫസർ തന്നെ തടഞ്ഞുനിർത്തി. പ്രഫസറുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ തങ്ങൾക്കു നേരെ വെടിയുതിർത്തതായും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും നാഥിന്റെ പരാതിയിലുണ്ട്.പരാതി ലഭിച്ചയുടൻ യൂനിവേഴ്സിറ്റി ഗെസ്റ്റ് ഹൗസിലെത്തിയ പൊലീസ് ലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുറിയടച്ചിരിക്കുകയായിരുന്നു ലാൽ.
''ദിവാകർ ത്രിപാഠി എന്ന വ്യക്തിയാണ് ലാലിനെതിരെ പരാതി നൽകിയത്. മാസങ്ങളായി കോളജിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല. അതിനാൽ എല്ലാവരും സമരത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ അധ്യാപകരെ തന്റെ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചതായിരുന്നു. അതിനു മുമ്പ് തന്നെ പൊലീസ് ഗസ്റ്റ്ഹൗസിലെത്തിയിരുന്നു. ഈ വിവരമറിഞ്ഞ പ്രഫസർ ലാൽ ഗസ്റ്റ് ഹൗസിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടി അതിനകത്തെ മുറിയിൽ വാതിലടച്ചിരുന്നു. പൂട്ട് തകർത്താണ് പൊലീസ് അകത്ത് കയറി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പരാതിയെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.