ഭാര്യ വെട്ടിക്കൊന്ന കേസ്: പ്രതി പിടിയിൽ, പ്രതിയെ പിടികൂടിയത് ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ

കോഴിക്കോട്: കൊയിലാണ്ടി പൊയിൽകാവ് സ്വദേശി സുധയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണനെ പൊലീസ് പിടികൂടി. കൊയിലാണ്ടി പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ ഇന്ന് വൈകിട്ടോടെയാണ് പ്രതി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണമാണ് ചോദിച്ചറിയുന്നതെന്നും പൊലീസ് പറഞ്ഞു.

പൊയീല്‍ക്കാവ് ബീച്ചില്‍ നാലുസെന്റ് നഗറില്‍ സുധയാണ്(58) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ വെച്ച് വാക്കത്തി ഉപയോഗിച്ച് ഭര്‍ത്താവ് കുട്ടിക്കൃഷ്ണന്‍ സുധയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഷെഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സമീപത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന വാക്കത്തിയും കണ്ടെത്തിയിട്ടുണ്ട്.

പുതിയ വീടിന്റെ നിർമാണം നടക്കുന്നതിനാൽ ഭർത്താവിനൊപ്പം സമീപത്തെ താൽക്കാലിക ഷെഡ്ഡിലാണ് താമസിച്ചിരുന്നത്. ഇവിടെ രാവിലെ എട്ടു മണിയോടെ സമീപത്ത് തൊഴിലുറപ്പിനെത്തിയവരാണ് മൃതദേഹം കണ്ടത്. അവർ പ്രദേശവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇവർ തമ്മിൽ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും മദ്യപിച്ച് കുട്ടികൃഷ്ണൻ വീട്ടിൽ എത്തുമ്പോഴാണ് പലപ്പോഴും തർക്കങ്ങൾ ഉണ്ടാകാറുള്ളതെന്നാണ് നാട്ടുകാർ പറയുന്നു. ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. രണ്ട് പെൺമക്കൾ വിവാഹിതരാണ്, മകൻ ജില്ലക്ക് പുറത്താണ് ജോലി ചെയ്യുന്നത്. പൊലീസും ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.

കൃത്യത്തിന് ശേഷം മരംവെട്ട് തൊഴിലാളിയായ കുട്ടികൃഷ്ണന്‍ ഒളിവില്‍പോവുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതിനിടെയാണ് പ്രതി പൊലീസിന്റെ പിടിയിലാക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Wife hacked to death case: Accused arrested, caught while waiting to buy alcohol at a beverage shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.