ഡാനി ജോർജ്, സാദിഖ്
തൃശൂർ: നഗരമധ്യത്തിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടിടത്ത് നടന്ന കവർച്ചയിൽ രണ്ടംഗ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി തൃശ്ശൂർ സിറ്റി പൊലീസ്. ചാവക്കാട് തൊട്ടാപ്പ് സ്വദേശി പാറക്കൽ വീട്ടിൽ സാദിഖ് (19), പീച്ചി ചെന്നായ് പാറ സ്വദേശി ഡാനി ജോർജ് (27) എന്നിവരെയാണ് തൃശ്ശൂർ എ.സി.പി സ്‌ക്വാഡും ഈസ്റ്റ് പൊലീസും ചേർന്ന് ഗുരുവായൂരിൽ നിന്ന് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.
ശക്തൻ സ്റ്റാൻഡിൽ കിടന്നുറങ്ങുകയായിരുന്ന വൃദ്ധദമ്പതികളെയും ലോട്ടറി വിൽപനക്കാരനായ വികലാംഗനെയുമാണ് ഇരുവരും മർദിച്ച് പണവും എ.ടി.എം കാർഡും മറ്റും കവർന്നത്. തലക്ക് ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശി മുത്തുകൃഷ്ണൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പുലർച്ചെ രണ്ടോടെ തൃശൂർ ടൗണിലെത്തിയ സംഘം വ്യത്യസ്ത സ്ഥലങ്ങളിൽ സഞ്ചരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ഉടൻ സ്ഥലത്തെത്തിയ സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ് മുഖിന്‍റെ നിർദ്ദേശപ്രകാരം തൃശൂർ സിറ്റി ടൗൺ എ.സി.പി രാജേഷ്, സർക്കിൾ ഇൻസ്‌പെക്ടർ മഹേന്ദ്രസിംഹൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തൃശൂർ സിറ്റി ക്യാമറ കൺട്രോളിന്റെ സഹായത്തോടെ ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ, ഈസ്റ്റ് സബ് ഇൻസ്പെക്ടർമാരായ ജീസ് മാത്യു, വരുൺ, സ്‌ക്വാഡ് അംഗങ്ങളായ ഹരീഷ്, ദീപക്, ഈസ്റ്റ് സ്റ്റേഷൻ സ്‌ക്വാഡ് സൂരജ്, ജിതിൻ എന്നിവർ ചേർന്ന് പ്രതികളെ ഗുരുവായൂരിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതി സാദിഖിനെതിരെ തൃശൂർ ഈസ്റ്റ്, കുന്നംകുളം, ഗുരുവായൂർ, വാഴക്കാട് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.