ആന്ധ്രപ്രദേശ്: വ്യാജ ട്രാഫിക് ഫൈൻ ലിങ്കിൽ ക്ലിക്ക് ചെയ്ത ജനസേന പാർട്ടിയുടെ എം.എൽ.എയ്ക്ക് 12 ലക്ഷം രൂപ നഷ്ടമായി. ആന്ധ്രാപ്രദേശിലെ പോളവാരം മണ്ഡലത്തിലെ ജനപ്രതിനിധി സി. ബാലരാജുവാണ് സൈബർ തട്ടിപ്പിനിരയായത്. സംഭവത്തിൽ സംസ്ഥാന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാർച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം. റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ചലാൻ എന്ന വ്യാജേന വന്ന സന്ദേശത്തിലെ ലിങ്കിൽ എം.എൽ.എ ക്ലിക്ക് ചെയ്യുകയായിരുന്നു. ലിങ്ക് വഴി ഫോണിൽ ഇൻസ്റ്റാൾ ആയ ആപ്ലിക്കേഷനിലൂടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ ഏറ്റെടുത്തു. തുടർന്ന് എം.എൽ.എയുടെ അക്കൗണ്ടിലുണ്ടായിരുന്ന മുഴുവൻ തുകയും നഷ്ടമാവുകയാണുണ്ടായത്.
തുക നഷ്ടമായതിനെ തുടർന്ന് സി. ബാലരാജു നാഷനൽ സൈബർ ക്രൈം ഹെൽപ് ലൈനിൽ പരാതി നൽകുകയും മാർച്ച് 21ന് പരാതി അന്വേഷണത്തിനായി പ്രാദേശിക പോലീസിന് കൈമാറുകയും ചെയ്തു.
പശ്ചിമ ബംഗാളിലുള്ള ഒരു എ.ടി.എമ്മിൽനിന്നാണ് പണം പിൻവലിച്ചിട്ടുള്ളതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ വരെ കണ്ണികളുള്ള വലിയ സൈബർ മാഫിയ സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
അപരിചിതമായ നമ്പറുകളിൽനിന്നോ ഉറവിടങ്ങളിൽ നിന്നോ വരുന്ന ട്രാഫിക് ഫൈൻ ലിങ്കുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക. തട്ടിപ്പിനിരയായെന്ന് സംശയിക്കപ്പെട്ടാൽ നാഷനൽ സൈബർ ക്രൈം പോർട്ടലിലോ ഹെൽപ് ലൈൻ നമ്പറായ 1930 എന്നതിലോ ഉടനെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.