മുംബൈ: ഫുട്ബാൾ പരിശീലനത്തിന് എത്തിയ പതിനേഴുകാരിയെ തുടർച്ചയായി മൂന്നു വർഷം പീഡിപ്പിച്ച കേസിൽ സ്വകാര്യ ട്രെയിനിങ് അക്കാദമിയിലെ കോച്ച് അറസ്റ്റിൽ. മഹാരാഷ്ട്ര വസായിയിലുള്ള ഫുട്ബാൾ അക്കാദമിയിലെ പരിശീലകൻ അഭിജിത് മൊണ്ടലാണ് (36) പിടിയിലായത്.
പോക്സോ കേസ് ചുമത്തി. 2023ൽ വസായിയിലെ ഫുട്ബാൾ പരിശീലന അക്കാദമിയിൽ ചേർന്ന പെൺകുട്ടിയെ മൊണ്ടൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. ചൂഷണത്തിൽ മനംമടുത്ത് ബന്ധം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നതായും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. ഒടുവിൽ പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം വീട്ടുകാരോട് പറഞ്ഞു. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം വസായിയിലെ മാണിക്പൂർ പൊലീസ് മൊണ്ടലിനെ അറസ്റ്റ് ചെയ്തു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, പോക്സോ നിയമത്തിലെ കർശന വകുപ്പുകൾ എന്നിവ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ വിട്ടെന്നും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അക്കാദമിയിലെ മറ്റു പെൺകുട്ടികളും സമാനരീതിയിൽ വഞ്ചിക്കപ്പെട്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.