തൊടുപുഴ: ഇടുക്കി പൈനാവ് യു.പി സ്കൂളിലെ എട്ട് അധ്യാപകരുടെ പി.എഫ് അക്കൗണ്ടിൽനിന്ന് പണം തട്ടിയ കേസിൽ ഹെഡ്മാസ്റ്ററായിരുന്ന തൊടുപുഴ മണക്കാട് ഇക്കരപ്പറമ്പിൽ എ.ടി. സോമശേഖരപ്പിള്ളക്ക് മൂന്നുവർഷം തടവും ഒമ്പതുലക്ഷം രൂപ പിഴയും ശിക്ഷ. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ.വി. രാജുവാണ് ശിക്ഷ വിധിച്ചത്.
സഹപ്രവർത്തകരായ അധ്യാപകരുടെ പി.എഫ് അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുത്തെന്ന പരാതിയിൽ വിജിലൻസ് ഇടുക്കി യൂനിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
2006-2007 കാലഘട്ടത്തിലാണ് സംഭവം. പി.എഫ് അക്കൗണ്ടിൽനിന്ന് കൃത്രിമ അപേക്ഷ ചമച്ച് 5,25,346 രൂപ പിൻവലിച്ച് തട്ടിയെടുത്തു എന്നാണ് കേസ്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ. സരിത ഹാജരായി.
ഇടുക്കി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സി.ആർ. പ്രമോദ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി അലക്സ് എം. വർക്കി, ഇൻസ്പെക്ടർമാരായ എ.സി. ജോസഫ്, ഗിൽസൺ മാത്യു എന്നിവർ അന്വേഷണം നടത്തി, ഡിവൈ.എസ്.പി ഇ.എൻ. സുരേഷാണ് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.