കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ പിടിയിലായ അധ്യാപികയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. കേസിൽ കഴിഞ്ഞ ദിവസം വടകര എൻ.ടി.പി.എസ്. കോടതി കീർത്തനയെ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ലഭിച്ച ശാസ്ത്രീയ തെളിവുകൾ വെച്ചാണ് ചോദ്യം ചെയ്യൽ നടത്തുന്നത്. ലഹരി ഇടപാടുകൾ സംബന്ധിച്ച് ഇവർ നടത്തിയ ചാറ്റുകളും ചിത്രങ്ങളും കീർത്തനയുടെ ഫോണിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ലഹരി ഇടപാടുകൾക്ക് കുട്ടികളെ ഉപയോഗിച്ചിട്ടുണ്ടോ എന്നു സംശയമുണ്ടെന്നും കീർത്തനയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വിവരങ്ങൾ വ്യക്തമാകൂ എന്നും അന്വേഷണ സംഘം പറയുന്നു.
കീർത്തനയുടെ അക്കൗണ്ടിൽ നിന്നാണ് മറ്റു പ്രതികളുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായി അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിക്കുന്നു. കേസിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്ന വയനാട് ബത്തേരി സ്വദേശി ഷിന്റോ ഷിബുവിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 'ലഹരി കേസുമായി ബന്ധമില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചാൽ അത് മനസ്സിലാകും' എന്നുമാണ് കഴിഞ്ഞ ദിവസം വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ കീർത്തന മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്. അതേസമയം, ലഹരി കേസുമായി നേരിട്ട് പങ്കുള്ളയാൾ കീർത്തനയാണെന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണത്തിൽ വീട്ടിൽ നിന്ന് നേരിട്ട് കസ്റ്റഡിയിലെടുത്ത കീർത്തനയുടെ ഫോണിലെ വിവരങ്ങൾ അതു സൂചിപ്പിക്കുന്നതാണ്. കേസിൽ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി. നീഷ്മ (30) എന്നിവർ ഫോണിലെ വിവരങ്ങൾ മാറ്റിയതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇരിട്ടി കൂട്ടുപുഴ സ്വദേശിയും ഓൺലൈൻ ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസിന്റെ അറസ്റ്റായിരുന്നു നിർണായകം.
അധ്യാപികമാരിൽ നിന്ന് ലഭിച്ച പണം ജിജിൽ വഴി സൂത്രധാരനെന്ന് കരുതുന്ന വയനാട് സ്വദേശി ഷിന്റോക്ക് അയച്ചതെന്നാണ് കണ്ടെത്തിയിരുന്നത്. ഇയാൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കേരളത്തിന് പുറത്തും സുഹൃത്തുക്കൾ ഏറെയുള്ള ഷിന്റോയെ പിടികൂടുന്നതോടെ ലഹരിക്കടത്തിലെ നിർണായക വിവരങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഷിന്റോയുടെ നേതൃത്വത്തിൽ നിരവധി ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് സൂചന. ലഹരി ഉപയോഗിച്ചുവന്ന ഷിന്റോ പഠനം ഇടയ്ക്ക് നിർത്തിയതായും പിന്നാലെ സാമ്പത്തിക നേട്ടം കണ്ട് ലഹരി ഇടപാടുകളിൽ പങ്കാളിയായെന്നുമാണ് വിവരം. ബെംഗളൂരുവിൽ നിന്നും മറ്റും ലഹരി വൻതോതിൽ എത്തിച്ച് വിതരണം നടത്തിയതിന്റെ പ്രധാന സൂത്രധാരൻ ഷിന്റോ ആണെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.