കൊച്ചി: വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ മലയാളി യുവാവിന്റെ പരാക്രമം മജിസ്ട്രേറ്റിന് മുന്നിലും. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആകാശത്തുവെച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബാറ്റിക് എയർലൈൻസിൽ അതിക്രമം കാണിച്ച പാലക്കാട് സ്വദേശി ജംഷീറിനെ സഹയാത്രികർ ചേർന്ന് പിടികൂടി സി.ഐ.എസ്.എഫിന് കൈമാറുകയായിരുന്നു.
കേസിൽ ജംഷീറിനെ പിടികൂടി മജിസ്ട്രേറ്റിന് മുന്നിലെത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മജിസ്ട്രേറ്റിന് മുന്നിൽവെച്ച് ജംഷീർ ജാമ്യ പേപ്പറുകൾ വലിച്ചുകീറിയെറിയുകയായിരുന്നു. പൊലീസ് സമയോചിതമായി ഇടപെട്ട് ഇയാളെ പിടിച്ചുമാറ്റി. അതേസമയം, യുവാവിന് ഗുരുതര മാനസിക പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് വരികയായിരുന്ന ബാറ്റിക് എയർലൈൻസിന്റെ വിമാനത്തിൽവെച്ചാണ് യുവാവ് അതിക്രമം കാട്ടിയത്. രാത്രി 9.30നും 11നും ഇടയിൽ ജംഷീർ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. വാതിൽ ബലമായി വലിച്ചുതുറക്കാൻ ശ്രമിച്ച ഇയാളെ മറ്റു യാത്രക്കാരും ക്യാബിൻ ക്രൂവും ചേർന്നാണ് തടഞ്ഞത്. വിമാനത്തിൽവെച്ച് യാത്രക്കാർ ചിത്രീകരിച്ച ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ വിമാനം നെടുമ്പാശേരിയിലിറങ്ങിയ ശേഷം ഇയാളെ പൊലീസിന് കൈമാറി. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.