കൃഷ്ണഗിരിയിൽ വീണ്ടും ദുരഭിമാനക്കൊല; ഗൃഹനാഥൻ മകനെയും ഭാര്യയെയും വെട്ടിക്കൊന്നു

കൃഷ്ണഗിരി: താഴ്ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന്റെ പേരിൽ ഗൃഹനാഥന്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. സുഭാഷ് (25), മാതാവ് കണ്ണമ്മാൾ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിന്റെ ഭാര്യ അനസൂയ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സുഭാഷിന്റെ പിതാവ് ദണ്ഡപാണിയാണ് കൊലപാതകം നടത്തിയത്. മകന്‍ അന്യ ജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. ദണ്ഡപാണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുഭാഷ് മൂന്നു മാസം മുമ്പാണ് കൂടെ ജോലി ചെയ്തിരുന്ന താഴ്ന്ന ജാതിക്കാരിയായ അനസൂയയെ വിവാഹം ചെയ്തത്. ഈ വിവാഹത്തോട് ദണ്ഡപാണിക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. എന്നാൽ, അമ്മയുടെയും മറ്റും പിന്തുണയിൽ വിവാഹം നടന്നു. എന്നാൽ, പിതാവിന്റെ എതിർപ്പ് കാരണം വിവാഹത്തിനുശേഷം സുഭാഷ് വീട്ടിൽനിന്ന് മാറിത്താമസിക്കുകയായിരുന്നു.

വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ പുതുവർഷാഘോഷമായിരുന്നു. ഇതിൽ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് ഇരുവരും കണ്ണമ്മാളിന്റെ വീട്ടിലെത്തിയത്. ഇതറിഞ്ഞ ദണ്ഡപാണി ശനിയാഴ്ച രാവിലെ എത്തി സുഭാഷിനെയും ഭാര്യയെയും അരിവാൾകൊണ്ട് വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ച കണ്ണമ്മാളിനെയും വെട്ടി. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും ദണ്ഡപാണി വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ മൂവരെയും അയൽവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും സുഭാഷിനെയും കണ്ണമ്മാളിനെയും രക്ഷിക്കാനായില്ല.

ഒരുമാസത്തിനിടെ കൃഷ്ണഗിരിയിൽ നടക്കുന്ന രണ്ടാമത്തെ ദുരഭിമാനക്കൊലയാണിത്. മൂന്നാഴ്ച മുമ്പ് ബന്ധുവായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് 26കാരനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൃഷ്ണഗിരി കിട്ടാംപെട്ടി സ്വദേശിയായ ജഗനെയാണ് ഭാര്യാപിതാവ് ഉൾപ്പെട്ട സംഘം പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നത്.

Tags:    
News Summary - Another honor killing in Krishnagiri; Man killed his son and his wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.