കുറുവ സംഘത്തിന് ശിക്ഷ വിധിച്ച് കോടതി; ‘ആന്റി കുറുവ സ്ക്വാഡി'ന്റെ കരുത്ത് തെളിഞ്ഞു

ആലപ്പുഴ: മോഷണം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുറുവ സംഘം നടത്തിയ കേസുകളിൽ ഒന്നിൽ തമിഴ്നാട് തേനി കാമാച്ചിപുരം സന്തൻ മാരിയമ്മൻ കോവിൽ സ്ട്രീറ്റ് സന്തോഷ് ശെൽവത്തിന് (25) കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. ഭവനഭേദനത്തിനും മോഷണത്തിനും രണ്ടു വർഷം വീതം തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. വാദിയായ മണ്ണഞ്ചേരി നായ്ക്കംവെളിയിൽ ജയന്തിക്ക് 5,000 രൂപ നഷ്ടപരിഹാരമായും നൽകാനും കോടതി ഉത്തരവിട്ടു.

കൂട്ടുപ്രതി തമിഴ്നാട് രാമനാഥപുരം പരമക്കുടി എം.ജി.ആർ. നഗർ സ്വദേശി കട്ടുപൂച്ചനെ (56) വിട്ടയച്ചു. ഇരുവരും പ്രതികളായ മറ്റൊരു കേസിലും സന്തോഷ് മാത്രം പ്രതിയായ കേസിലും 27-ന് വിധി പറയും. ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (2) ജഡ്ജി ശീതൾ ശശിധരനാണ് വിധി പ്രസ്താവിച്ചത്. അറസ്റ്റിലായി 2024 നവംബർ 17 മുതൽ സന്തോഷ് ജയിലിലാണ്. ശിക്ഷയിൽ ഇളവു ചെയ്യുന്നതിനാൽ ഇനി ഏതാനും മാസം കൂടി തടവ് അനുഭവിച്ചാൽ മതി. വിധിക്കെതിരെ ഇന്ന് ജില്ലാ കോടതിയിൽ അപ്പീൽ നൽകുമെന്ന് സന്തോഷിന്റെ അഭിഭാഷകൻ അഭിലാഷ് സി. സോമൻ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി കെ.കെ. നാഗേശ്വരിയും കട്ടുപൂച്ചന് വേണ്ടി ടി.ടി. സുധീഷും കോടതിയിൽ ഹാജരായി.

മോഷണ കേസുമായി ബന്ധപ്പെട്ട് കട്ടുപൂച്ചനെ പിടികൂടിയതിൽ പൊലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഇയാളെ പിടികൂടിയത് തമിഴ്നാട് രാമനാഥപുരത്ത് നിന്നാണ്. സമീപത്തെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങിയ ശേഷമേ നാട്ടിലെത്തിക്കാവൂ എന്ന വ്യവസ്ഥ പാലിച്ചില്ല. മുഖം മറയ്ക്കാതെയാണ് പ്രതിയെ കൊണ്ടുവന്നത്. ഇത് തിരിച്ചറിയൽ നടപടികൾക്ക് സഹായകമല്ല. ജയന്തിയുടെ മോഷണം പോയ സ്വർണമാല കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചു.

സന്തോഷിനെ കൊച്ചി കുണ്ടന്നൂർ മേൽപ്പാലത്തിനടിയിൽ നിന്ന് സാഹസികമായാണ് പിടികൂടിയത്. കട്ടുപൂച്ചനെ സ്വന്തം നാടായ രാമനാഥപുരത്തു നിന്നാണ് പിടികൂടിയത്. കുറുവ സംഘത്തെ പിടികൂടാൻ അന്നത്തെ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ 'ആന്റി കുറുവ സ്ക്വാഡ്' രൂപീകരിച്ചിരുന്നു. ആദ്യം പിടിയിലായത് സന്തോഷാണ്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കട്ടുപൂച്ചനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. നെഞ്ചിൽ പച്ചകുത്തിയിരുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞതാണ് സന്തോഷിനെതിരായ തെളിവായത്. ഭാര്യ ജ്യോതിയുടെ പേരാണ് പച്ചകുത്തിയിരുന്നത്.

പൊലീസ് വേഷം മാറി നാലു ദിവസം കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്നവരെ നിരീക്ഷിച്ചിരുന്നു. സന്തോഷിനെ പിടികൂടിയതോടെ സംഘത്തിലെ സ്ത്രീകൾ ബഹളമുണ്ടാക്കി പൊലീസിനെ വളഞ്ഞു. ഇതിനിടെ സന്തോഷ് സമീപത്തെ തോട്ടിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം വെള്ളത്തിൽ, ചെടികൾക്കിടയിൽ മറഞ്ഞിരുന്ന ഇയാളെ പിന്നീടാണ് പിടികൂടിയത്. മൂന്നു തവണ അന്വേഷിച്ചു പോയിട്ടും കട്ടുപൂച്ചനെ പിടിക്കാൻ കഴിയാഞ്ഞതിനാൽ 'മിഷൻ കട്ടുപൂച്ചൻ' എന്ന പ്രത്യേക സംഘമുണ്ടാക്കിയാണ് നാലാം തവണ ഇയാളെ കുടുക്കിയത്.

Tags:    
News Summary - Court sentences Kuruva gang; 'Anti-Kuruva Squad' proves its strength

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.