പത്തനംതിട്ട: ഗവിയിൽ അംഗൻവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയായി. 42-കാരിയെ കഴുത്ത് ഞെരിച്ച് വെള്ളത്തിൽ മുക്കിക്കൊന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കാൻ രാസപരിശോധന നടത്തും. മുൻവൈരാഗ്യം ഉണ്ടായോ എന്ന് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതി വിനോദ് കുമാറിനെ റാന്നി കോടതി റിമാൻഡ് ചെയ്തു.
അതേസമയം, തമിഴ്നാട് സ്വദേശിയും പ്രദേശത്ത് അംഗൻവാടി ഹെൽപറുമായ 42-കാരിയെ വ്യാഴാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രദേശവാസിയായ ഒരാളെ പിടികൂടിയിട്ടുണ്ടെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്യണമെന്നും മരണകാരണം ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷമേ വ്യക്തമാകൂ എന്നും പൊലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിൽ പ്രതിയെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പ്രതിയെക്കുറിച്ചുള്ള വിവരം നാട്ടുകാരിൽനിന്നും വനംവകുപ്പിൽനിന്നുമാണ് ലഭിച്ചതെന്നും എസ്.പി പറഞ്ഞു.
മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതിക്രമത്തിന് ശ്രമിച്ചപ്പോൾ യുവതി കല്ലിൽ തലയിടിച്ചു വീണുവെന്നും തുടർന്ന് കൃത്യത്തിനുശേഷം തോട്ടിലേക്ക് തള്ളിയിട്ട് വെള്ളത്തിൽ മുക്കി, കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത പ്രതിക്കൊപ്പം 13 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന പെൺകുട്ടിയുണ്ടായിരുന്നു. ഇത് സഹോദരിയുടെ മകളാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
ജോലിക്കാർക്കുള്ള ക്വാർട്ടേഴ്സിൽ ഭർത്താവിനും മകൾക്കുമൊപ്പം താമസിച്ചുവരികയായിരുന്നു യുവതി. ദിവസവും വനത്തിലൂടെ നടന്നുപോയിരുന്ന ഇവരെ പ്രതി പലപ്പോഴും പിന്തുടർന്ന് ശല്യം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഈ ഉദ്ദേശ്യത്തോടെ ഇയാൾ വനത്തിൽ കുടിൽകെട്ടി തങ്ങുകയായിരുന്നു. പ്രതി മുമ്പും ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടയാളാണ്. വണ്ടിപ്പെരിയാർ ചെക്ക് പോസ്റ്റിൽ വെച്ച് ഉച്ചയോടെയാണ് വണ്ടിപ്പെരിയാർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് മൂഴിയാർ പൊലീസെത്തി കസ്റ്റഡിയിൽ വാങ്ങി. രണ്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റം സമ്മതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.