ന്യൂഡൽഹി: ഡൽഹിയിൽ നവജാതശിശുക്കളെ കച്ചവടം ചെയ്തിരുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടനിലക്കാരും വാങ്ങിയവരും ഒരു സ്വകാര്യ ആശുപത്രി ഉടമയുമടക്കം 13 പേരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് കുഞ്ഞുങ്ങളെ സുരക്ഷിതമായി കണ്ടെടുത്തു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഏകദേശം 30ഓളം കുട്ടികളെയാണ് സംഘം ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയത്. 10 ലക്ഷം രൂപ വരെയാണ് ഓരോ കുഞ്ഞിനും ലഭിക്കുന്ന വില.
രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാമ്പത്തികമായി പിന്നിട്ട് നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും ഗോത്രവർഗ മേഖലകളിൽ നിന്നുമാണ് കുഞ്ഞുങ്ങളെയാണ് സംഘം ലക്ഷ‍്യം വച്ചിരുന്നത്. 10,000 മുതൽ 20,000 രൂപ വരെ നൽകി കുട്ടികളെ വാങ്ങിയ ശേഷം വ്യാജ രേഖകൾ ചമച്ച് 6 ലക്ഷം മുതൽ 10 ലക്ഷം രൂപക്ക് ഡൽഹി, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ എത്തിച്ച് വിൽപന നടത്തുകയാണ് പതിവ്.
സപ്ലയർമാർ, ഡ്രൈവർമാർ, ഇടനിലക്കാർ എന്നിവരടങ്ങുന്ന ഒരു ശൃംഖലയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നത്. സ്വകാര്യ ആശുപത്രികളുമായും ഫെർട്ടിലിറ്റി ക്ലിനിക്കുകളുമായും ആശ്രയിച്ചാണ് ഇവർ കുട്ടികളെ വാങ്ങാൻ താൽപര്യമുള്ളവരെ കണ്ടെത്തിയിരുന്നത്. കഴിഞ്ഞ 18 മാസത്തിനിടെ ഏകദേശം 30 കുട്ടികളെ ഇവർ കടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ഈ മാസം അഞ്ചിന് പഹർഗഞ്ചിന് സമീപം നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച മൂന്നുപേരെ പിടികൂടിയതോടെയാണ് ഈ വലിയ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്വകാര്യ ആശുപത്രി ഉടമയും ലബ് ടെക്നീഷ്യനും ഉൾപ്പെടെയുള്ളവർ പിടിയിലാവുകയായിരുന്നു. കേസിലെ പ്രധാന കണ്ണിയായ സയബാഭായ് ഘാമർ ജൂൺ 17-ന് ഗുജറാത്തിൽ വെച്ച് അറസ്റ്റിലാവുകയും ചെയ്തു. കണ്ടെത്തിയ അഞ്ച് കുഞ്ഞുങ്ങളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്. രക്ഷപ്പെടുത്തിയ കുട്ടികളുടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താനും ഇത് വരെ സംഘത്തിന്‍റെ പിടിയിലകപ്പെട്ട മറ്റ് കുട്ടികളെ കണ്ടെത്താനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.