കൃഷ്ണപ്രകാശ്
കഴക്കൂട്ടം: പാൽ വണ്ടിയിൽ കടത്തിക്കൊണ്ടുവന്ന 50 ലക്ഷം രൂപ വിലയുള്ള വിദേശമദ്യം തൃശൂരിൽ പൊലീസ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ വീട്ടിൽ കഴക്കൂട്ടം എക്സൈസ് നടത്തിയ റെയ്ഡിൽ ഒളിപ്പിച്ചുവെച്ചിരുന്ന വിദേശ മദ്യം പിടികൂടി. കോൺഗ്രസ് പ്രാദേശിക നേതാവിന്റെ മകൻ കുളത്തൂർ മുക്കോലയ്ക്കൽ വിജയമ്മ ടവർ പുളിമൂട് തെക്കേവിളാകം വീട്ടിൽ കൃഷ്ണപ്രകാശിന്റെ (24) വീട്ടിൽനിന്നാണ് അന്തർസംസ്ഥാന വിദേശമദ്യ ശേഖരം പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർ എസ്. സുധീഷ് കൃഷ്ണയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
തിങ്കളാഴ്ച പുലർച്ചയാണ് പാൽ വണ്ടിയിൽ മദ്യം കടത്തവേ തൃശൂർ വാടാനപ്പള്ളിയിൽ വെച്ച് കൃഷ്ണപ്രകാശ് പൊലീസ് പിടിയിലായത്. ഇയാൾക്കൊപ്പം കൊല്ലം സ്വദേശിയും പിടിയിലായി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 3600 ലിറ്റർ വിദേശമദ്യ ശേഖരം പിടികൂടിയത്. ഓണക്കാലത്ത് വിൽപന നടത്താൻ പുതുച്ചേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് കടത്തിക്കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. പ്രതികൾ ഇതിനു മുമ്പും മദ്യം വൻ തോതിൽ കടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി സംശയിക്കുന്നെന്ന് എക്സൈസ് സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.