കണ്ണൂർ: ‘പത്ത് ചുറയുള്ള പച്ച വൈര കല്ല് വെച്ച മാലയും കൊണ്ട് വരും മാരനെ രണ്ട് കണ്ണ് കാത്തിരിപ്പുണ്ട്...’ മൈലാഞ്ചി മൊഞ്ചിൽ മണവാട്ടിമാരും നാരികളും നാടൻ ഈണങ്ങൾക്ക് ചുവടുവെച്ച് നാടോടികളും കലോത്സവ വേദികളിൽ ആളനക്കമുണ്ടാക്കി.
മോഹിനിയാട്ടവും കഥാപ്രസംഗവും തേടി കലാസ്വാദകരെത്തി. ജില്ല കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നിറഞ്ഞ കാണികളാണ് കുട്ടികളുടെ പ്രകടനങ്ങളെ വരവേറ്റത്. കണ്ണൂർ കലക്ടറേറ്റ് മൈതാനത്തിൽ നടന്ന യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം ഒപ്പന മത്സരം കാണാൻ നിരവധിപേരെത്തി. ആളുകൂടിയിട്ടും ഇരിക്കാന്‍ സ്ഥലമില്ലാത്തത് കാണികളെ പ്രതിസന്ധിയായി.
ജില്ല സ്കൂൾ കലോത്സവം അസി. കലക്ടർ എഹ്തെദ മുഫസിർ ഉദ്‌ഘാടനം ചെയ്തു. നടൻ ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി. 10 പ്രതിഭകളായ വിദ്യാർഥികളുടെ സർഗ സൃഷ്ടികൾ സമ്മാനിച്ചാണ് ഉദ്ഘാടന ചടങ്ങിനെത്തിയ അതിഥികളെ വരവേറ്റത്.
ഉൾക്കണ്ണിന്റെ കാഴ്ചയിൽ അനന്യക്ക് ഒപ്പനയെ കുറിച്ചറിയാം. കളിക്കാനാവില്ലെങ്കിലും പാട്ടുപാടിയെങ്കിലും അതിന്റെ ഭാഗമാകാൻ കൊതിച്ചു. അങ്ങനെയാണ് കഴിഞ്ഞ തവണ ഒപ്പനയിൽ കോറസ് പാടിയത്. ഇത്തവണ ജില്ല കലോത്സവത്തിൽ പ്രധാന പാട്ടുകാരിയായി കണ്ണൂരിലെത്തി.
അനന്യയെ സ്റ്റേജിലേക്ക് അച്ഛൻ എടുത്തു കൊണ്ട് വരുന്നു
അനന്യയെ പാട്ട് ഏൽപ്പിക്കാൻ പരിശീലകൻ മുനീര്‍ മലപ്പുറത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കലോത്സവങ്ങളിലെ പാട്ടുവേദികളിലെ പരിചിത മുഖമാണ് എളയാവൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി അനന്യ. സംസ്‌കൃതം ഗാനാലാപനത്തിലും മത്സരിക്കുന്നുണ്ട്. സബ് ജില്ലതലത്തിൽ 10 മത്സരങ്ങളില്‍ പങ്കെടുത്താണ് അനന്യ ജില്ലയിലെത്തിയത്. കൂലിപ്പണിക്കാരായ എം. പുഷ്പന്റെയും പ്രജിതയുടെയും മകളാണ്.
‘ചിറകൊടിഞ്ഞ പൂമ്പാറ്റ’കളിലെ സൽമാനായി നിറഞ്ഞാടി മർവ റഹ്മത്ത് അറബിക് നാടകത്തിലെ മികച്ച നടനായി. തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സമൂഹം ഒറ്റപ്പെടുത്തിയ കുട്ടിയുടെ കഥ പറയുന്നതാണ് നാടകം. അധ്യാപകരിൽനിന്ന് അവഹേളനങ്ങൾ നേരിടേണ്ടി വന്ന സൽമാന്റെ വികാരങ്ങളും വേദനകളും മർവയിലൂടെ കാണികളിൽ നോവുപടർത്തി. പുന്നോലിലെ വി.യു. ശഹദിൽ മഹ്മൂദിന്റെയും ഇ.എം. സൗജത്തിന്റെയും മകളാണ്.
മികച്ച നടിയായി തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി മാസിയ നൈനാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കാലത്തിന്റെ കണ്ണൂനീര്‍ എന്ന സാമൂഹിക പ്രസക്തിയുള്ള നാടകത്തില്‍ സോഷ്യല്‍ മീഡിയ അഡിക്റ്റായി ജീവിതം തകര്‍ക്കപ്പെട്ട ആമിന എന്ന കഥാപാത്രത്തെയാണ് മാസിയ അവതരിപ്പിച്ചത്. നൈനാൻ-ഷംന ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.