തിരുവനന്തപുരം: മലയാളം സർവകലാശാലയിൽ വൈസ്ചാൻസലർ നിയമനത്തിന് ചാന്‍സലറായ ഗവർണറോട് സെർച് കമ്മിറ്റി പ്രതിനിധിയെ ആവശ്യപ്പെട്ടത് ഏതു നിയമത്തിന്‍റെ അടിസ്ഥാനത്തിലെന്ന് സർക്കാറിനോട് ഗവർണർ.വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി രണ്ടാമതും രാജ്ഭവന് കത്ത് നൽകിയതോടെയാണ് കടുപ്പിച്ചുള്ള മറുചോദ്യം.
മലയാളം സർവകലാശാല വി.സി ഡോ.വി. അനിൽ കുമാറിന്‍റെ കാലാവധി ഈ മാസം 28ന് അവസാനിക്കുകയാണ്. നേരത്തേ ജനുവരി 18ന് സർക്കാർ രാജ്ഭവന് കത്ത് നൽകിയിരുന്നെങ്കിലും ഗവർണർ ഗൗനിച്ചില്ല.രണ്ടാമതും കത്തയച്ചതോടെയാണ് ഏതു നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്ഭവനോട് ചാൻസലറുടെ പ്രതിനിധിയെ സർക്കാർ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി നിയമനാധികാരി എന്ന നിലയിൽ ഗവർണറാണ് രൂപവത്കരിച്ചിരുന്നത്.
മലയാളം വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപവത്കരിക്കുന്നതിന് സർക്കാർ പ്രതിനിധിയെ നൽകാൻ കഴിഞ്ഞ ഒക്ടോബർ 14ന് രാജ്ഭവൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. സെർച് കമ്മിറ്റി രൂപവത്കരിക്കാനുള്ള രാജ്ഭവൻ നീക്കങ്ങൾ മറികടന്ന് സർക്കാർ നടപടികൾ ആരംഭിക്കുകയായിരുന്നു.
അഞ്ചംഗ സെർച് കമ്മിറ്റി രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചതായും അതിനുള്ള പ്രതിനിധികളെ ലഭ്യമാക്കാനും ഇതുസംബന്ധിച്ച ഫയലിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു രേഖപ്പെടുത്തി.നിയമനാധികാരി എന്നനിലയിൽ ഗവർണറാണ് സെർച് കമ്മിറ്റി രൂപവത്കരിക്കാറുള്ളതെന്ന് ഉദ്യോഗസ്ഥർ ഫയലിൽ ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ സെർച് കമ്മിറ്റി രൂപവത്കരിക്കാനുള്ള നിലപാട് മന്ത്രി ആവർത്തിച്ചു.
മലയാളം സർവകലാശാല നിയമപ്രകാരം സെർച് കമ്മിറ്റിയിൽ ചാൻസലറുടെയും യു.ജി.സിയുടെയും സർക്കാറിന്‍റെയും പ്രതിനിധികളാണ് അംഗങ്ങൾ.എന്നാൽ, സെർച് കമ്മിറ്റി ഘടന മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയെങ്കിലും ഗവർണർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.
അംഗീകാരമാകാത്ത ബില്ലിൽ വ്യവസ്ഥ ചെയ്ത ഘടനയിലുള്ള അഞ്ചംഗ സെർച് കമ്മിറ്റി രൂപവത്കരിക്കാനായിരുന്നു മന്ത്രിയുടെ നിർദേശം.ഈ സാഹചര്യത്തിൽ കൂടിയാണ് ഏതു നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ സെർച് കമ്മിറ്റി രൂപവത്കരിക്കാൻ പ്രതിനിധിയെ തേടിയതെന്ന് ഗവർണർ സർക്കാറിനുള്ള കത്തിൽ ചോദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.