എയ്ഡഡ് കോളജുകൾ: സർക്കാർ ശമ്പളത്തിൽ കൽപിത സർവകലാശാല പദവിക്ക് വീണ്ടും നീക്കം

തിരുവനന്തപുരം: സർക്കാർ ശമ്പളത്തിൽ സ്വയംഭരണ പദവിയുള്ള എയ്ഡഡ് കോളജുകളെ കൽപിത സർവകലാശാലകളാക്കുന്നതിന് (ഡീംഡ് ടു ബി യൂനിവേഴ്സിറ്റി) പച്ചക്കൊടി കാണിക്കാനുള്ള നീക്കവുമായി സർക്കാർ. ഇതുസംബന്ധിച്ച് മൂന്ന് കോളജുകൾ സമർപ്പിച്ച എൻ.ഒ.സി അപേക്ഷ നിയമ, ധനവകുപ്പുകളുടെ പരിശോധനക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈമാറി. കഴിഞ്ഞ സർക്കാർ കാലത്ത് എൻ.ഒ.സി നിഷേധിച്ച കോളജുകളുടെ അപേക്ഷകളാണ് വീണ്ടും പൊടിതട്ടിയെടുത്ത് പരിശോധനക്ക് അയച്ചത്.

അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകുന്നത് തുടർന്നുകൊണ്ട് തന്നെ കോളജുകൾക്ക് കൽപ്പിത സർവകലാശാല പദവിക്ക് വഴിയൊരുക്കാനാണ് നീക്കം. കൽപിത സർവകലാശാല പദവി ലഭിക്കുന്നതോടെ ഈ സ്ഥാപനങ്ങൾക്ക് മേൽ സർക്കാറിനുള്ള നിയന്ത്രണം ഇല്ലാതാവുകയും യു.ജി.സി റഗുലേഷൻ ബാധകമാവുകയും ചെയ്യും. നിലവിൽ സർക്കാർ നിശ്ചയിച്ച ഫീസിൽ മെറിറ്റടിസ്ഥാനത്തിലാണ് എയ്ഡഡ് കോളജുകളിലെ വിദ്യാർഥി പ്രവേശനം. കൽപത സർവകലാശാല പദവി ലഭിക്കുന്നതോടെ വിദ്യാർഥി പ്രവേശനവും ഫീസ് നിർണയവും സ്വന്തം നിലക്ക് നടത്താനുള്ള സാഹചര്യത്തിലേക്ക് മാറും.

കൽപിത സർവകലാശാല പദവി ലഭിക്കാൻ എയ്ഡഡ് കോളജുകൾക്ക് സർക്കാറിന്‍റെ എൻ.ഒ.സി ആവശ്യമാണ്. കഴിഞ്ഞ സർക്കാർ കാലത്ത് തിരുവനന്തപുരം മാർ ഇവാനിയോസ്, എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് എന്നീ എയ്ഡഡ് കോളജുകൾ എൻ.ഒ.സിക്കായി അപേക്ഷിച്ചിരുന്നു. സർക്കാറിനുമേൽ കടുത്ത സമ്മർദമുയർന്നെങ്കിലും എയ്ഡഡ് പദവി നിലനിർത്തി എൻ.ഒ.സി നൽകാനാകില്ലെന്ന് സർക്കാർ നിലപാടെടുത്തു.

ഭരണം മാറിയതോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉൾപ്പെടെയുള്ളവരെ കണ്ട് എയ്ഡഡ് സ്ഥാപനങ്ങൾക്ക് കൽപിത സർവകലാശാല പദവിക്ക് എൻ.ഒ.സി സംഘടിപ്പിക്കാൻ ശ്രമം തുടങ്ങിയത്. നിലവിലുള്ള അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർ വിരമിക്കുന്നത് വരെ സർക്കാർ ശമ്പളം സംരക്ഷിച്ചുനൽകിയും വിരമിക്കലിന് ശേഷം നിയമിക്കുന്നവർക്ക് മാനേജ്മെന്‍റ് ശമ്പളം നൽകുകയും ചെയ്യുന്ന രീതിയാണ് പരിശോധിക്കുന്നത്. സർക്കാർ ശമ്പളം വാങ്ങുന്ന തസ്തികകൾ വിരമിക്കലോടെ ഇല്ലാതാകും. എന്നാൽ വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം ഉൾപ്പെടെയുള്ള കാര്യങ്ങളിലും തീരുമാനം ആവശ്യമാണ്. 

Tags:    
News Summary - Govt-paid aided colleges seek deemed varsity tag again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.