ഹോട്ടൽ മേഖലയിലെ ഉദ്യോഗാർഥികൾക്ക് 'ഫുഡ് ഹാൻഡ്‌ലർ ലൈസൻസിങ് എക്സാം' നാട്ടിലിരുന്നും എഴുതാം

ദോഹ: ഹോട്ടൽ, റെസ്റ്റാറന്റ് തുടങ്ങിയ ഭക്ഷ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്കായി 'ഫുഡ് ഹാൻഡ്‌ലർ ലൈസൻസിങ് പരീക്ഷ (ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കുള്ള ലൈസൻസ് പരീക്ഷ)' ഖത്തറിന് പുറത്തുള്ള അംഗീകൃത കേന്ദ്രങ്ങളിലും എഴുതാൻ അവസരം ഒരുക്കി പൊതുജനാരോഗ്യ മന്ത്രാലയം.

ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതൽ ശാക്തീകരിക്കുന്നതിനും ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നൈപുണ്യം വർധിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ജീവനക്കാരെ റിക്രൂട്ട് ചെയ്തതിനു ശേഷം നടത്തുന്ന നടപടിക്രമങ്ങളുടെ സമയം ലാഭിക്കാനും സ്ഥാപനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും ഇതിലൂടെ സാധിക്കും. നിലവിൽ തൊഴിലാളികളെ നിയമിക്കുന്നതിന് ഇത് നിർബന്ധമില്ല.

എന്നാൽ ഭാവിയിൽ പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് പൂർണ്ണമായും നിർബന്ധമാക്കാനുള്ള നടപടികൾ മന്ത്രാലയം ആസൂത്രണം ചെയ്തുവരികയാണ്.   2021ൽ ഖത്തറിൽ ആരംഭിച്ച 'ഫുഡ് ഹാൻഡ്‌ലർ ലൈസൻസിങ് പ്രോഗ്രാമിന്റെ തുടർച്ചയായാണ് വിദേശ രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങൾ ആരംഭിച്ചത്. ഇതുവരെ രാജ്യത്തുടനീളമുള്ള 10,630-ലധികം ഭക്ഷ്യ സുരക്ഷാ ജീവനക്കാർക്ക് പദ്ധതിയിലൂടെ ലൈസൻസ് നൽകിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ ഉദ്യോഗാർഥികളുടെ അറിവുകൾ മനസ്സിലാക്കുന്നതിന് ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ പരീക്ഷ നടത്തും. പരീക്ഷക്ക് ശേഷം ഉദ്യോഗാർഥിയുടെ മികവും പരിശീലനം ആവശ്യമായ മേഖലകളും വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് സ്ഥാപനങ്ങൾക്ക് ലഭിക്കും. ഖത്തറിന് പുറത്തുള്ള അംഗീകൃത കേന്ദ്രത്തിൽ പരീക്ഷ വിജയിക്കുന്നവർക്ക് ഖത്തറിലെത്തിയ ശേഷം വീണ്ടും പരീക്ഷ എഴുതാതെ തന്നെ പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നടപടികൾ പൂർത്തിയാക്കാം. 

ഈ സേവനം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഭക്ഷണശാലകൾക്കും ഉദ്യോഗാർഥികൾക്കും വിദേശത്തുള്ള അംഗീകൃത പരീക്ഷാ കേന്ദ്രങ്ങൾ, രജിസ്ട്രേഷൻ രീതികൾ, യോഗ്യതയുള്ള തൊഴിൽ വിഭാഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Tags:    
News Summary - Hotel industry job seekers can now take the Food Handler Licensing Exam from home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.