സി.ബി.എസ്.ഇ ത്രിഭാഷ നയം; ആറാം ക്ലാസ് വിദ്യാർഥികൾക്ക് ഇളവ് പരിഗണിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: സി.ബി.എസ്.ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ) ത്രിഭാഷാ നയത്തിൽ ആറാം ക്ലാസ് വിദ്യാർഥികൾക്ക് ഇളവ് നൽകുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി. പുതിയ ഭാഷാനയം പെട്ടെന്ന് നടപ്പാക്കുന്നത് വിദ്യാർഥികൾക്ക് അധിക പഠനഭാരം സൃഷ്ടിക്കുമെന്ന ആശങ്കകൾക്കിടെയാണ് കോടതിയുടെ ഇടപെടൽ.
സി.ബി.എസ്.ഇയുടെ ത്രിഭാഷാ നയത്തെ ചോദ്യം ചെയ്യുന്ന ഹരജികളിൽ വാദം കേൾക്കുന്നത് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സെപ്റ്റംബർ 17ലേക്ക് മാറ്റി. നിലവിലെ ആറാം ക്ലാസ് വിദ്യാർഥികളെ പുതിയ വ്യവസ്ഥയിൽനിന്ന് ഒഴിവാക്കാനുള്ള സാധ്യത പരിശോധിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെടുകയും ചെയ്തു.
ഈ വർഷം ജൂലൈ ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്ക് മൂന്ന് ഭാഷകൾ നിർബന്ധമാക്കിയുള്ള സി.ബി.എസ്.ഇയുടെ തീരുമാനം നിലവിലുണ്ട്. ആർ1, ആർ2, ആർ3 എന്നിങ്ങനെ മൂന്ന് ഭാഷകൾ പഠിക്കണം. ഇതിൽ കുറഞ്ഞത് രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണമെന്നാണ് സി.ബി.എസ്.ഇയുടെ നിർദേശം. ഈ തീരുമാനത്തെ ചോദ്യം ചെയ്തുളള ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം.
2026-27 അധ്യയന വർഷം മുതൽ സി.ബി.എസ്.ഇ ഭാഷാ പഠനവുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ഈ വർഷം മുതൽ വിദ്യാർഥികൾ മൂന്ന് ഭാഷകൾ പഠിക്കണം. വിദേശഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് രണ്ട് ഇന്ത്യൻ ഭാഷകൾക്കൊപ്പം മൂന്നാമത്തെ ഭാഷയായി വിദേശഭാഷ തിരഞ്ഞെടുക്കാനോ അധിക നാലാമത്തെ ഭാഷയായി പഠിക്കാനോ അവസരം നൽകും. വിദ്യാർഥികൾക്ക് അനാവശ്യ സമ്മർദം ഉണ്ടാകാത്ത വിധം നയം നടപ്പാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. പുതിയ ഭാഷ പഠിപ്പിക്കാൻ ആവശ്യമായ അധ്യാപകരുടെയും പഠനസാമഗ്രികളുടെയും ലഭ്യതയും കോടതിയുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.