ഒന്നര വർഷത്തെ ഇടവേളക്കുശേഷം കോളജുകൾ നാളെ തുറക്കുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍^സ്വകാര്യ കോളജുകൾ തിങ്കളാഴ്ച തുറക്കുന്നു. ബിരുദ-ബിരുദാനന്തര കോഴ്സുകളിലെ അവസാനവർഷ ക്ലാസുകളാണ് ആരംഭിക്കുക. ഒക്ടോബർ 18 മുതൽ കോളജുകളിൽ എല്ലാ ബാച്ചുകളും സാധാരണ പോലെ ആരംഭിക്കും.

ബിരുദതലത്തിൽ അഞ്ചും ആറും സെമസ്റ്ററുകളും ബിരുദാനന്തര ബിരുദത്തിൽ മൂന്നും നാലും സെമസ്റ്ററുകളുമാണ് തുടങ്ങുക. ബിരുദ ക്ലാസുകളിലെ 50 ശതമാനം വീതം കുട്ടികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലും ബിരുദാനന്തര ബിരുദത്തിൽ മുഴുവൻ കുട്ടികൾക്ക് എല്ലാ പ്രവൃത്തി ദിവസവും ക്ലാസുകൾ നടക്കും.

കൂടുതൽ കുട്ടികളുള്ള ബാച്ചുകളിൽ ഷിഫ്റ്റ് വരും. നീണ്ട ഇടവേളക്കുശേഷം കോളജുകളിൽ ക്ലാസുകൾ തുടങ്ങുന്നതിന് മുന്നോടിയായി കോളജ് അധികൃതരും എൻ.എസ്.എസ്, എൻ.സി.സി, പി.ടി.എ തുടങ്ങി വിവിധ സംഘടനപ്രവര്‍ത്തകരും കോളജ് കെട്ടിടങ്ങളും ക്ലാസ് മുറികളും വൃത്തിയാക്കി.

ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധപ്രവര്‍ത്തകരും ശുചീകരണത്തിനെത്തി. വിദ്യാർഥികള്‍ക്ക് സുരക്ഷിതമായി പഠിക്കാനുള്ള സൗകര്യങ്ങളൊരുക്കിയതായും മന്ത്രി ആർ. ബിന്ദു അറിയിച്ചു.

കോവിഡ് നിയന്ത്രണവിധേയമാകുന്നതിെൻറ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ മാര്‍ഗരേഖ ഉള്‍പ്പെടുന്ന ഉത്തരവ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. രാവിലെ ഒമ്പതിന് ക്ലാസുകൾ ആരംഭിക്കുന്നതിനുമുമ്പ് കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് വിദ്യാർഥികൾക്ക് ബോധവത്കരണം നൽകും. ക്ലാസുകൾ തുടങ്ങുന്നതിനുമുമ്പും പിമ്പും കോളജുകൾ ശുചീകരിക്കും. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുെടയും സഹായം തേടിയിട്ടുണ്ട്.

രാവിലെ എട്ടര മുതല്‍ ഒന്നരവരെയോ ഒമ്പതു മുതല്‍ മൂന്നുവരെയോ 10 മുതല്‍ നാലുവരെയോ ക്ലാസുകളുടെ സമയക്രമം അതത് കോളജ് കൗണ്‍സിലുകള്‍ക്ക് തീരുമാനിക്കാം. ആഴ്ചയില്‍ 25 മണിക്കൂര്‍‍ പഠനം ഉറപ്പാക്കണം. കര്‍ശന കോവിഡ് മാനദണ്ഡം പാലിക്കണമെന്നും എല്ലാ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ഒരു ഡോസ് വാക്സിനെങ്കിലുമെടുത്തെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. വാക്സിനെടുക്കാത്ത വിദ്യാർഥികൾക്ക് അതിനുള്ള സൗകര്യവും കോളജ് അധികൃതർ നടത്തും. കോവിഡ് സുരക്ഷ പാലിച്ച് ഹോസ്റ്റലുകൾ തുറക്കുന്ന കാര്യവും പരിഗണനയിലാണ്.

മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം

തിങ്കളാഴ്ച മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോവിഡ് വ്യാപനം കുറഞ്ഞുവരുന്നെങ്കിലും നമ്മള്‍ പൂര്‍ണമായി കോവിഡില്‍നിന്ന് മുക്തരല്ല. വളരെ പോസിറ്റീവായി എല്ലാവരും കലാലയങ്ങളിലേക്ക് പോകുമ്പോള്‍ കോവിഡ് പോരാട്ടത്തില്‍ പഠിച്ച പാഠങ്ങള്‍ ആരും മറക്കരുത്. കുറച്ചുകാലം കൂടി ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

എല്ലാ വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക.

യാത്രകളിലും കാമ്പസുകളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.

എല്ലാവരും ശാരീരിക അകലം പാലിക്കണം.

കൈകള്‍ കൊണ്ട് മൂക്ക്, വായ, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്.

ജനാലകളും വാതിലുകളും തുറന്നിടണം.

പേന, പെന്‍സില്‍, പുസ്തകങ്ങള്‍, മറ്റുവസ്തുക്കള്‍, കുടിവെള്ളം, ഭക്ഷണം എന്നിവ കൈമാറാന്‍ പാടില്ല.

ഇടക്കിടെ കൈകള്‍ വൃത്തിയാക്കണം.

പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളതോ സമ്പര്‍ക്കത്തിലുള്ളതോ ആയ വിദ്യാർഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ ഒരു കാരണവശാലും കോളജില്‍ പോകരുത്.

കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ക്വാറൻറീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം രണ്ട് മീറ്റര്‍ അകലം പാലിച്ച് ഭക്ഷണം കഴിക്കുക.

കൈകഴുകുന്ന സ്ഥലത്തും കൂട്ടംകൂടാന്‍ പാടില്ല.

ഉപയോഗശേഷം മാസ്‌ക്കുകള്‍, കൈയുറകള്‍, ഭക്ഷണപദാർഥങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയാന്‍ പാടില്ല.

ടോയ്‌ലറ്റുകളില്‍ പോയശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

ആഹാരം കഴിച്ചശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.

വീട്ടിലെത്തിയ ഉടന്‍ മാസ്‌ക്കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി, കുളിച്ച് വൃത്തിയായശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

അധ്യാപകര്‍ക്കോ വിദ്യാർഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 104, 1056, 0471 2552056 നമ്പറുകളില്‍ ബന്ധപ്പെടണം.

Tags:    
News Summary - Colleges reopen tomorrow after a gap of one and a half years; Let's look at these things

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.