മലപ്പുറം: പ്ലസ് വൺ അപേക്ഷ സമർപ്പണം തുടങ്ങിയതോടെ ജില്ലയിൽ ആദ്യദിനം അപേക്ഷ നൽകിയത് 9,504 പേർ. സംസ്ഥാനത്ത് അപേക്ഷ സ്വീകരിച്ചവരുടെ പട്ടികയിൽ മലപ്പുറം രണ്ടാമതാണ്. 9,539 പേരാണ് അപേക്ഷ നൽകാനുള്ള കാൻഡിഡേറ്റ് ലോഗിൻ ഉണ്ടാക്കിയത്. ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.52 ശതമാനമായിരുന്നു ജയം.
79,654 കുട്ടികൾ പരീക്ഷ എഴുതിയതിൽ 40,416 ആൺകുട്ടികൾക്കും 38,856 പെൺകുട്ടികൾക്കുമടക്കം 79,272 കുട്ടികൾക്ക് തുടർപഠനത്തിന് അവസരം ലഭിച്ചു. എ പ്ലസിൽ സംസ്ഥാനത്ത് മലപ്പുറം ഒന്നാം സ്ഥാനത്തുണ്ട്. നാല് വിദ്യാഭ്യാസ ജില്ലകളിലായിരുന്നു 9,696 കുട്ടികൾ എ പ്ലസ് കരസ്ഥമാക്കിയത്. എ പ്ലസിൽ പെൺകുട്ടികളായിരുന്നു മുന്നിൽ. ജില്ലയിൽ 208 വിദ്യാലയങ്ങൾ 100 ശതമാനം നേടിയിരുന്നു.
ഇതിൽ 57 സർക്കാർ, 35 എയ്ഡഡ്, 117 അൺ എയ്ഡഡ് വിദ്യാലയങ്ങളും 100 ശതമാനത്തിന് അർഹരായി. ജില്ലയിൽ പ്ലസ് വണിന് കഴിഞ്ഞ അനുവദിച്ച സീറ്റ് വർധനയും താൽക്കാലിക ബാച്ചുകളും തുടരുമെങ്കിലും മതിയായ സീറ്റുകൾ ഇപ്പോഴും പര്യാപ്തമാണോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. മാർച്ചിൽ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ഗവൺമെന്റ്, എയ്ഡഡ് മേഖലയിൽ ഹയർ സെക്കൻഡറിക്ക് 53,936 സീറ്റുകളാണ് ആകെയുള്ളത്. ജില്ലയിൽ ഇത്തവണ 79,272 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. ഇതുപ്രകാരം നോക്കുകയാണെങ്കിൽ 25,336 പേർക്ക് സീറ്റിന് കുറവുണ്ടാകും. വി.എച്ച്.എസ്.ഇയിൽ 2,820, ഐ.ടി.ഐയിൽ 5,484, പോളിടെക്നിക് 880 സീറ്റുമുണ്ട്. ഇവയെല്ലാം കൂട്ടുമ്പോൾ ഉപരിപഠനത്തിന് 63,120 സീറ്റുകളാണ് ആകെ ലഭിക്കുക.
ഇവ പരിഗണിച്ചാലും 16,152 പേർക്ക് ഉപരിപഠനത്തിന് നിലവിലുള്ള സീറ്റുകൾ മതിയാകാതെ വരും. എസ്.എസ്.എൽ.സി കൂടാതെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികളും ഉപരിപഠനത്തിനായി ഹയർ സെക്കൻഡറി മേഖലയിലേക്ക് കടന്നുവരും. ഇതോടെ കുട്ടികളുടെ എണ്ണം വീണ്ടും വർധിക്കും.
ഇതോടെ സീറ്റ് ലഭ്യത വീണ്ടും കുറയും. കാലങ്ങളായി ആവശ്യമായ സീറ്റ് വേണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും കൃത്യമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. മേയ് 20നാണ് അപേക്ഷ സമർപ്പണം അവസാനിക്കുക. മേയ് 24ന് ട്രയലും ജൂൺ രണ്ടിന് ആദ്യ അലോട്ട്മെന്റും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.