തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് കേരള പബ്ലിക് സർവീസ് കമീഷൻ (പി.എസ്.സി) നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവെച്ചു. വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയുമാണ് മാറ്റിവെച്ചിട്ടുള്ളത്. ഇതിനുപുറമെ, മഴക്കെടുതി ഉൾപ്പെടെയുള്ള വിവിധ അടിയന്തര കാരണങ്ങളാൽ പത്താംതരം പ്രാഥമിക പരീക്ഷ (ഒന്ന്, മൂന്ന്, നാല് ഘട്ടങ്ങൾ) എഴുതാൻ കഴിയാതിരുന്ന ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 22-ന് വീണ്ടും പരീക്ഷയെഴുതാൻ പി.എസ്.സി അവസരമൊരുക്കിയിട്ടുണ്ട്.
2026 ആഗസ്റ്റ് 4, 5, 6 തീയതികളിലായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ഒമ്പത് ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷകളാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിയത്. കാറ്റഗറി നമ്പർ: 211/2025, 212/2025, 213/2025, 214/2025 (തസ്‌തികമാറ്റം മുഖേന), 254/2025 (ഈഴവ/തിയ്യ/ബില്ലവ), 255/2025 (ഒ.ബി.സി.) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിലേക്കുള്ള പരീക്ഷയാണിത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി വ്യക്തമാക്കി.
2026 ജൂലൈ 18-ന് നടന്ന പത്താംതരം പ്രാഥമിക പരീക്ഷയുടെ ഒന്നാം ഘട്ടവും, ആഗസ്റ്റ് 1-ന് നടന്ന മൂന്നാം, നാലാം ഘട്ട പരീക്ഷകളും മതിയായ കാരണങ്ങളാൽ എഴുതാൻ സാധിക്കാത്തവർക്കാണ് പുതിയ അവസരം നൽകുന്നത്. പുനഃപരീക്ഷ ആഗസ്റ്റ് 22-ന് രാവിലെ 10.30 മുതൽ 12.05 വരെ നടക്കും.
അവസരം ലഭിക്കുന്നവർ:
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 1-നുണ്ടായ കനത്ത മഴയും പ്രകൃതിക്ഷോഭവും കാരണം പരീക്ഷാകേന്ദ്രത്തിൽ എത്താൻ കഴിയാതിരുന്നവർ, പരീക്ഷാദിവസം അംഗീകൃത സർവകലാശാലാ/സ്ഥാപന പരീക്ഷ ഉണ്ടായിരുന്നവർ, അപകടം, അസുഖം എന്നിവ മൂലം ചികിത്സയിലായിരുന്നവർ, പ്രസവസംബന്ധമായ അസുഖങ്ങളുള്ളവർ, സ്വന്തം വിവാഹം നടന്നവർ, അടുത്ത ബന്ധുവിന്റെ മരണം കാരണം പരീക്ഷ എഴുതാൻ കഴിയാതിരുന്നവർ.
മേൽപ്പറഞ്ഞ കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാത്ത ഉദ്യോഗാർഥികൾ അവ തെളിയിക്കുന്ന രേഖകൾ സഹിതം തങ്ങളുടെ പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി ജില്ല ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണം. തിരുവനന്തപുരം ജില്ലയിലുള്ളവർ പി.എസ്.സി ആസ്ഥാന ഓഫീസിലെ ഇ.എഫ് വിഭാഗത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. a2026 ആഗസ്റ്റ് 3 മുതൽ 7 വരെ വൈകിട്ട് 5.15-നകം നേരിട്ട് ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. ആഗസ്റ്റ് 3-ന് മുൻപുള്ള അപേക്ഷകൾ പരിഗണിക്കില്ല. തപാൽ, ഇ-മെയിൽ മുഖേനയുള്ള അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്നും പി.എസ്.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.