അസാധു നോട്ടുകളുടെ കണക്ക് ജൂണിനു ശേഷം വെളിപ്പെടുത്തും -റിസര്‍വ് ബാങ്ക്
മുംബൈ: മുന്തിയ നോട്ടുകള്‍ അസാധുവാക്കിയ ശേഷം ലഭിച്ച 500, 1000 നോട്ടുകളുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരം ജൂണിനു ശേഷം പുറത്തുവിടുമെന്ന് റിസര്‍വ് ബാങ്ക്.
അസാധുവാക്കിയ 1000, 500 നോട്ടുകള്‍ വിവിധ മാധ്യമങ്ങള്‍വഴി നിക്ഷേപിക്കാനുള്ള സമയപരിധി അവസാനിക്കുന്നത് ജൂണ്‍ 30നാണ്.
നവംബര്‍ എട്ടിന് ജനങ്ങളെ ഞെട്ടിച്ച് നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍, ഡിസംബര്‍ 30നകം ആ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയപരിധി നല്‍കി. ഇക്കാലയളവില്‍ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ 2017 മാര്‍ച്ച് 31 വരെയും സമയം അനുവദിച്ചു.
എന്‍.ആര്‍.ഐക്കാര്‍ക്ക് ജൂണ്‍ 30 വരെ വീണ്ടും സമയപരിധി നീട്ടി. ഈ സമയ പരിധി അവസാനിച്ച ശേഷമേ എത്ര അസാധു നോട്ടുകള്‍ ലഭിച്ചുവെന്നതിന്‍െറ കൃത്യമായ കണക്കു ലഭിക്കൂവെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ് മുദ്ര വ്യക്തമാക്കി. നേപ്പാളിലും ഭൂട്ടാനിലും വിനിമയത്തിന് ഇന്ത്യന്‍ കറന്‍സി സ്വീകരിക്കുന്നുണ്ട്. നോട്ടസാധുവാക്കിയതിനു ശേഷം എന്‍.ആര്‍.ഐക്കാരുടെ അസാധു നോട്ടുകള്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകള്‍ റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ടിരുന്നു. സഹകരണ ബാങ്കുകളില്‍നിന്നും ഭൂട്ടാന്‍, നേപ്പാള്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളില്‍നിന്നും നിക്ഷേപം സംബന്ധിച്ച രേഖകള്‍ ലഭിച്ചതിനു ശേഷമേ കൃത്യമായ എണ്ണം കണക്കാക്കാന്‍ കഴിയുകയുള്ളൂവെന്നും മുദ്ര കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.