ന്യൂഡൽഹി: കയറ്റുമതി വർധിപ്പിക്കാൻ 25,000 കോടിയുടെ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. വായ്പാ സഹായം ഉൾപ്പെടെ ഏഴിന പദ്ധതികളാണ് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചത്. ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കാനും ആഗോള വിപണിയിൽ ഇടം നേടിക്കൊടുക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഇ -കോമേഴ്സ് വഴി കയറ്റുമതി നടത്തുന്ന സ്ഥാപനങ്ങൾക്ക് 90 ശതമാനം സർക്കാർ ഗാരന്റിയോടെ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഓവർസീസ് ഇൻവെന്ററി ക്രെഡിറ്റ് ഫെസിലിറ്റി വഴി 2.75 ശതമാനം പലിശ സബ്സിഡിയോടെ (പ്രതിവർഷം പരമാവധി 15 ലക്ഷം) അഞ്ചു കോടി വരെ വായ്പ അനുവദിക്കും. ഇതിൽ 75 ശതമാനത്തിന് സർക്കാർ ഗാരന്റി നിൽക്കും.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ പ്രവർത്തന മൂലധനത്തിന് 2.75 ശതമാനം പലിശ സബ്സിഡിയോടെ 50 ലക്ഷം വരെ വായ്പ നൽകും. പുതിയ വിപണികളിലേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിക്കാനായി ഉയർന്ന റിസ്കുള്ള വിപണിയിലേക്ക് കയറ്റുമതി നടത്തുന്നവർക്ക് ലെറ്റർ ഓഫ് ക്രെഡിറ്റ് (സാമ്പത്തിക ഗാരന്റി നൽകും). അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ, പരിശോധന ചെലവ് ഭാഗികമായി സർക്കാർ വഹിക്കും.
പ്രതിവർഷം 25 ലക്ഷം രൂപ വരെയാണ് സർക്കാർ വഹിക്കുക. വിദേശത്ത് സംഭരണ സൗകര്യം ഒരുക്കുന്നതിന് പരമാവധി മൂന്ന് വർഷത്തേക്ക് പദ്ധതി ചെലവിന്റെ 30 ശതമാനംവരെ സഹായം നൽകും. ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ട് കണക്കിലെടുത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കയറ്റുമതിക്കാർക്ക് ചരക്കുനീക്ക ചെലവിന്റെ 30 ശതമാനം തിരികെ നൽകും (പ്രതിവർഷം 20 ലക്ഷം വരെ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.