തിരുവനന്തപുരം: നവകേരള നിർമാണത്തിന് ധനസഹായം തേടാനുള്ള സംസ്ഥാനത്തിെൻറ ശ്രമങ്ങൾക്ക് തടസ്സംനിൽക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങളെ നിശിതമായി വിമർശിച്ച് ബജറ്റ്. ഒപ്പം, ശബരിമല സംഘർഷം എടുത്തുപറഞ്ഞ് സംഘ്പരിവാറിനും പരോക്ഷ വിമർശനം.
പ്രളയാഘാതത്തിൽനിന്ന് കരകയറ്റാൻ സഹായകരമായ നിലപാടല്ല കേന്ദ്രം സ്വീകരിച്ചതെന്ന് ആമുഖത്തിൽ കുറ്റപ്പെടുത്തുന്നു. ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് 3,000 കോടിയോളം അനുവദിച്ചു. സൃഹൃദ് രാജ്യങ്ങളുടെ സഹായം നിഷേധിക്കാനാണ് കേന്ദ്രം ഇടപെട്ടത്. പ്രവാസി മലയാളികളെ സമീപിക്കാൻ മന്ത്രിമാരെ അനുവദിച്ചില്ല. വാർഷികവായ്പ പരിധിക്ക് പുറത്ത് വായ്പ എടുക്കാനും അനുവാദം തന്നില്ല. കേരള ജനതയോട് എന്തിനീ ക്രൂരത എന്ന ചോദ്യം ഒാരോ മലയാളിയുടെയും മനസ്സിൽ മുഴങ്ങുന്നു. സംസ്ഥാനങ്ങളുടെ ധനാവശ്യത്തിൽ കൂടുതൽ ഉദാരനയം സ്വീകരിക്കുന്ന സർക്കാർ കേന്ദ്രത്തിൽ രൂപം കൊള്ളേണ്ടത് കേരളത്തിെൻറ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളുടെയും വികസനത്തിന് ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള വ്യക്തികളും സ്ഥാപനങ്ങളും ഉദാരമായി സംഭാവനനൽകിയെന്നും പറയുന്നു.
ശബരിമല സുപ്രീംകോടതി വിധിയെ വർഗീയ ധ്രുവീകരണത്തിന് സുവർണാവസരമായി ഉപയോഗിക്കാൻ വർഗീയവാദികൾ അരയും തലയും മുറുക്കി ഇറങ്ങി. തീക്ഷ്ണമായ ആശയസംവാദവും സംഘർഷവും കേരളം കണ്ടു. എന്നാൽ നവോത്ഥാനമൂല്യങ്ങളിൽ അടിയുറച്ച് നിൽക്കുമെന്ന് പ്രതിജ്ഞ െചയ്തുള്ള മഹാമുന്നേറ്റത്തിലേക്കാണ് ആ സംവാദം വളർന്നതെന്നും ബജറ്റ് ചൂണ്ടിക്കാട്ടി.
നവകേരളത്തിന് 25 പദ്ധതികൾ നടപ്പാക്കും. ഇൗ പദ്ധതികളെ മുൻ നിർത്തിയാകും കേരളത്തിെൻറ പുനർ നിർമാണം നടത്തുകയെന്നും തോമസ് െഎസക് പറഞ്ഞു. പ്രളയത്തിനു ശേഷം സംസ്ഥാനം കണ്ട രണ്ടാമത്തെ ദുരന്തമാണ് ശബരിമലയിൽ യുവതീ പ്രവേശനത്തിനെതിരെ നടന്ന സമരമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
വനിതാമതിൽ കേരള നവോത്ഥാനത്തിലെ പുതിയ ചുവടുവെപ്പാണെന്ന് പറഞ്ഞ ധനമന്ത്രി നവോത്ഥാനത്തെ കുറിച്ച് തിരുവനന്തപുരത്ത് സമഗ്ര പഠനമ്യൂസിയം നിർമിക്കുമെന്നും അറിയിച്ചു.
ബജറ്റ് ജനപ്രിയമായിരിക്കുമെന്ന് ധനമന്ത്രി തോമസ് െഎസക് നേരത്തെ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം കേരളത്തെ ദീർഘകാലാടിസ്ഥാനത്തിൽ മുന്നോട്ട് നയിക്കാൻ സാധിക്കുന്ന തരത്തിലുള്ളതുമായിരിക്കുമെന്നും ബജറ്റ് തുടങ്ങുന്നതിനു മുമ്പ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.