തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ സംസ്ഥാന ബജറ്റിൽ 50 കോടി അനുവദിച്ചു. വന്യജീവി ആക്രമണവും നഷ്ടപരിഹാരവും പ്രതിരോധവും ഉൾപ്പെടെം വനം-വന്യജീവി മേഖലയിലെ പ്രവർത്തനങ്ങൾക്കായി
പദ്ധതി വിഹിതത്തിന് പുറമെ പ്രത്യേക പാക്കേജിനാണ് 50 കോടി അധികമായി അനുവദിച്ചത്. പ്ലാനിൽ അനുവദിച്ച തുകക്ക് പുറമേയാണിതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
വന്യജീവി ആക്രമണത്തിന് നൽകുന്ന നഷ്ടപരിഹാരം സർക്കാർ വർധിപ്പിച്ചു. റാപ്പിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും മറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള വിഹിതം വർധിപ്പിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് വന്യജീവി പെരുപ്പത്തെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തേണ്ടതുണ്ട്. ഇതിനുള്ള ഇടപെടലിന് സർക്കാർ മുൻകൈ എടുക്കും.
വനം-വന്യജീവി മേഖലക്ക് 2025-26 വർഷത്തേക്ക് 305.61 കോടി രൂപ ബജറ്റിൽ വകയിരുത്തി. വന്യജീവി ആക്രമണം തടയാനുള്ള 50 കോടിക്ക് പുറമേയാണിത്. കേന്ദ്ര സഹായമായി 45.47 കോടി പ്രതീക്ഷിക്കുന്നു.
ജലസുരക്ഷ മെച്ചപ്പെടുത്തുക, മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുക, വനമേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവനും ജീവനോപാധികൾക്ക് സംരക്ഷണം നൽകുക, കാലാവസ്ഥ വ്യതിയാനങ്ങൾക്കുള്ള കവചമായി ജനങ്ങളെ ഉൾപ്പെടുത്തിയുടെ പ്രവർത്തനങ്ങൾക്കാണ് 2025-26 വർഷം ഊന്നൽ നൽകുന്നതെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.