ന്യൂഡൽഹി: ദേശീയ തലത്തിൽ സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടിയുണ്ടാകുമെന്ന് എസ്.ബി.ഐയുടെ പുതിയ റിപ്പോർട്ട്. മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) നടപ്പുവർഷം ആകെ 10.9 ശതമാനം ഇടിവാണ് പ്രതീക്ഷിക്കുന്നതെന്നും വരുന്ന മൂന്ന് സാമ്പത്തിക പാദങ്ങളിൽ വളർച്ച താഴേക്ക് പോകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എസ്.ബി.ഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സൗമ്യകാന്തി ഘോഷാണ് റിപ്പോർട്ട് തയാറാക്കിയത്.
രണ്ടാം പാദത്തിൽ 12 മുതൽ 15 ശതമാനം വരെയും മൂന്നാം പാദത്തിൽ അഞ്ച് മുതൽ 10 ശതമാനം വരെയും ഇടിവുണ്ടാകും. നാലാം പാദത്തിൽ രണ്ട് മുതൽ അഞ്ച് ശതമാനം വരെ ഇടിവ് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാർഷിക രംഗത്തെ നിലവിലെ വളർച്ച അടുത്ത പാദത്തിൽ തുടരാൻ സാധ്യതയില്ല. വ്യവസായം ഒഴികെയുള്ള മേഖലകളിൽ വായ്പകൾക്ക് ആവശ്യക്കാർ കൂടുമെന്നും എസ്.ബി.ഐ റിപ്പോർട്ടിൽ പറയുന്നു.
മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 23.9 ശതമാനം ഇടിവ് ഉണ്ടായെന്ന് ഈ സാമ്പത്തിക വർഷത്തെ ആദ്യപാദ കണക്ക് വ്യക്തമാക്കിയിരുന്നു. 1996 മുതൽ സാമ്പത്തിക പാദം അടിസ്ഥാനമാക്കി കണക്ക് ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. 2003ലെ മൂന്നാം സാമ്പത്തിക പാദത്തിൽ 1.68 ശതമാനമായി വളർച്ച താഴ്ന്നതാണ് മുമ്പ് ഏറ്റവും വലിയ കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.