കരോള്‍ പ്രാറ്റ്
അബൂദബി: കാനഡയിലുണ്ടായ വാഹനാപകടത്തില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മരണമടഞ്ഞ സംഭവം അബൂദബിയിലെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും നൊമ്പരമായി. അബൂദബി റാഹ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ (ഗാര്‍ഡന്‍സ് കാമ്പസ്) വൈസ് പ്രിന്‍സിപ്പല്‍ കരോള്‍ പ്രാറ്റും മാതാപിതാക്കളുമാണ് കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. കാനഡയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ജൂലൈ 20 തിങ്കളാഴ്ചയായിരുന്നു അപകടം. കരോളിന്റെ ഭര്‍ത്താവ് സ്റ്റീവ് പ്രാറ്റാണ് ഉള്ളുലക്കുന്ന ദുരന്തവാര്‍ത്ത സമൂഹ മാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരുടെ കൗമാരക്കാരനായ മകന്‍ ആല്‍ഫി ഐ.സി.യുവില്‍ ചികിത്സയിലാണ്. മകന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശ്വാസകരമായ പുരോഗതിയുണ്ടെന്നും സ്റ്റീവ് അറിയിച്ചു. കാനഡയിലെ കാല്‍ഗറിയില്‍നിന്ന് എസ്റ്റെവാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. കരോളിന്റെ മാതാപിതാക്കളായ ജൂഡി, ജിം എന്നിവരും അപകടസ്ഥലത്തുതന്നെ മരണപ്പെട്ടു.
‘എന്റെ പ്രിയപ്പെട്ട ഭാര്യ കരോള്‍ നമ്മെ വിട്ടുപിരിഞ്ഞു എന്ന ദാരുണമായ വാര്‍ത്ത കടുത്ത ഹൃദയവേദനയോടെയാണ് ഞാന്‍ പങ്കുവെക്കുന്നത്. അവളില്ലാത്ത ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. വിശ്വസിക്കാനാകുന്നില്ല ഈ വേര്‍പാട്’ -ഭര്‍ത്താവ് സ്റ്റീവ് ലിങ്ക്ഡിനില്‍ കുറിച്ചു. മക്കളായ റൂത്ത്, ആല്‍ഫി, കരോളിന്റെ സഹോദരന്മാരായ ഡാന്‍, ജെഫ് എന്നിവരുടെ പിന്തുണയാണ് ഈ വലിയ തകര്‍ച്ചയില്‍ താങ്ങാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരോളിന്റെ വേര്‍പാടില്‍ റാഹ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ മാനേജ്മെന്റായ ‘തഅ്‌ലീം’ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കരുണയും ഊഷ്മളതയും നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയായ കരോള്‍, കേവലം ഒരു അധ്യാപികയോ പ്രിന്‍സിപ്പലോ എന്നതിനപ്പുറം അനേകം വിദ്യാർഥികളുടെയും സഹപ്രവര്‍ത്തകരുടെയും രക്ഷിതാക്കളുടെയും ജീവിതത്തെ പ്രകാശപൂരിതമാക്കിയ വ്യക്തിയായിരുന്നുവെന്ന് തഅ്‌ലീം സി.ഇ.ഒ അലന്‍ വില്യംസണ്‍ അനുസ്മരിച്ചു.
സ്‌കൂളിന്റെ സമഗ്ര വളര്‍ച്ചയിലും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയായിരുന്ന കരോളിന്റെ ഓര്‍മകള്‍ പുതുക്കാന്‍ അനുയോജ്യമായ അനുസ്മരണ പരിപാടികള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്നും ഈ വിഷമഘട്ടത്തില്‍ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ അഭ്യർഥിച്ചു.
കരോളിന്റെ പെട്ടെന്നുള്ള വേര്‍പാടിന്റെ ആഘാതത്തിലാണ് റാഹ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും. സ്‌കൂളിലെ അവസാന ദിനത്തില്‍ നല്‍കിയ സ്‌നേഹാലിംഗനവും പ്രഭാതങ്ങളെ ധന്യമാക്കിയ പുഞ്ചിരിയും എന്നും മനസ്സിലുണ്ടാകുമെന്ന് സഹപ്രവര്‍ത്തക വഫ മര്‍വാന്‍ പറഞ്ഞു. സ്‌കൂളിലെ കലാപരിപാടികളിലും എക്‌സിബിഷനുകളിലും സജീവമായി പങ്കാളിയാകാറുള്ള കരോളിന്റെ സനേഹം നിറഞ്ഞ പെരുമാറ്റത്തെക്കുറിച്ച് സഹപ്രവര്‍ത്തകയായ ലിസ് ടെയ്ലറും വികാരഭരിതയായി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.