പൊന്‍കതിര്‍ വിളയിക്കാന്‍ യുവസേന

പട്ടിക്കര പാടശേഖരത്തിലെ പത്തേക്കറില്‍ ജൈവകൃഷിയില്‍ പൊന്‍കതിര്‍ വിളയിക്കാനുള്ള ഒരുക്കത്തിലാണ് പട്ടിക്കര യുവകര്‍ഷക കൂട്ടായ്മ പ്രവര്‍ത്തകര്‍. 20 വര്‍ഷമായി തരിശ് കിടന്ന പാടശേഖരത്തില്‍ രണ്ടുവര്‍ഷം മുമ്പാണ് പത്തംഗ കര്‍ഷക കൂട്ടായ്മ നെല്‍കൃഷി ആരംഭിച്ചത്. തുടക്കത്തില്‍ രാസവള-കീടനാശിനികള്‍ ഉപയോഗിച്ച കൃഷിയായിരുന്നു. ഇത്തവണ പൂര്‍ണമായും ജൈവ കൃഷിരീതിയിലേക്ക് മാറി. രണ്ടുവര്‍ഷങ്ങളിലായി നാല്‍പതിനായിരം കിലോ നെല്ല് ഉല്‍പാദിപ്പിക്കാനായിരുന്നു. എന്നാല്‍ സുസ്ഥിര കൃഷിയെന്ന ആശയത്തില്‍ ജൈവകൃഷി പരീക്ഷിക്കാനിറങ്ങി.തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഈ ചെറുപ്പക്കാര്‍. 
ആദ്യ രണ്ടുവര്‍ഷം  ഉമ വിത്തിനം മാത്രം ഉപയോഗിച്ചായിരുന്നു കൃഷി . ഇത്തവണ പരമ്പരാഗത വിത്തുകള്‍ ഉള്‍പ്പടെ നാലിനം വിത്തുകളാണ് വിളയിച്ചിരിക്കുന്നത്. ആറ് ഏക്കറില്‍ ജ്യോതി, രണ്ട് ഏക്കറില്‍ കൊടിയന്‍, ഓരോ ഏക്കറില്‍ പുങ്കാറും രക്തശാലിയും പരീക്ഷിച്ചിരിക്കുകയാണ് കൂട്ടായ്മ. ഇതില്‍ ഒൗഷധ നെല്ലിനമായ രക്തശാലി വിത്തുല്‍പാദനം മാത്രം ലക്ഷ്യമാക്കിയാണ് ഇത്തവണ കൃഷിയിറക്കിയത്.
കൃഷിക്കാവശ്യമായ ജൈവളവും കീടനാശിനിയും കൂട്ടായ്മ സ്വന്തമായാണ് ഉല്‍പാദിപ്പിക്കുന്നത്. ഗോമൂത്രം, ചാണകം, പയര്‍പൊടി, ശര്‍ക്കര എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ജീവാമൃതമാണ് പ്രധാനവളം. പഴകിയ മല്‍സ്യവും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ഫിഷ് അമിനോ ആസിഡും ഗോമൂത്രത്തില്‍ കാന്താരി മുളകും വെളുത്തുള്ളിയും ചേര്‍ത്തുണ്ടാക്കുന്ന കീടവിരട്ടിയും കീടനാശിനിയായി ഉപയോഗിക്കുന്നു. 
കഴിഞ്ഞ രണ്ട് തവണ സപൈ്ളക്കോക്ക് നെല്ല് നല്‍കിയ കൂട്ടായ്മ ഇത്തവണ തവിട് കളയാതെ ജൈവ അരിയാക്കി നാട്ടില്‍ തന്നെ വില്‍പനക്കത്തെിക്കാനുള്ള ശ്രമത്തിലാണ്. പട്ടിക്കര സ്വദേശികളായ മുജീബ് റഹ്്മാന്‍, പി എച്ച് അഫ്സല്‍, സിറാജുദ്ദീന്‍ മാസ്റ്റര്‍, എന്‍ എസ് അക്ബര്‍ എന്നിവരാണ് ജൈവ കൃഷിക്ക് നേതൃത്വം നല്‍കുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.