കാസർകോട്: ‘മൂന്നുമീറ്റർ വീതി, രണ്ടരമീറ്റർ നീളം’ ഇത്രയും ചെറിയ ഷെഡിനകത്താണ് രാജ്യം പത്മശ്രീ നൽകി ആദരിച്ച ‘മഹത്വം’ കുടികൊള്ളുന്നത് എന്നുപറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടാകും. വംശനാശം സംഭവിക്കുന്ന 650ഓളം പരമ്പരാഗത നെൽവിത്തിനങ്ങൾ സംരക്ഷിക്കുകയെന്ന വിലപ്പെട്ട സംഭാവന രാജ്യത്തിന് നൽകിയതിന് 2024ൽ പത്മശ്രീ നൽകി ആദരിച്ച കാസർകോട് ബെള്ളൂരിലെ കിന്നിംഗാർ ബലേരിയിലെ സത്യനാരായണ ബലേരിയാണ് വിത്തിനങ്ങൾ സൂക്ഷിക്കാനിടമില്ലാതെ പ്രയാസപ്പെടുന്നത്.
കേന്ദ്രകൃഷി മന്ത്രാലയം കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സത്യനാരായണ ബേലേരിയെ 2018-19 വർഷത്തെ പ്ലാന്റ് ജീനോം സേവ്യർ കർഷക അവാർഡ് നൽകി ആദരിച്ചിരുന്നു. ‘എന്നെ ബഹുമാനിച്ചു പത്മശ്രീ നൽകി, എന്നാൽ ഈ വിത്തിനങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ആർക്കുമില്ലെ?’ എന്ന് അദ്ദേഹം ചോദിക്കുമ്പോൾ ബഹുമതികളുടെ അടിത്തറ തകർന്നുവീഴുന്നു. ‘‘കാണാനും പഠിക്കാനും വരുന്നവരിൽ കൃഷിയിൽ ഗവേഷണം നടത്തുന്നവരും ജനപ്രതിനിധികളും കാർഷിക ശാസ്ത്രജ്ഞരുമൊക്കെയുണ്ട്. എന്നാൽ, നേട്ടത്തിനാധാരമായ വിത്തിനങ്ങൾ സൂക്ഷിച്ച രീതികണ്ട് അവർ പൊട്ടിച്ചിരിച്ചുകൊണ്ട് കടന്നുപോകുന്നു. ബഹുമതി നേടിയവരുടെ വീടുകളിലേക്ക് ഞാനും പോയിട്ടുണ്ട്. അവരുടെ ബഹുമതികൾ സുക്ഷിക്കാൻ പ്രത്യേക സൗകര്യം നാടൊരുക്കുന്നു. എന്റെ കാര്യം അതീവ സങ്കടകരമാണ്’’- ബലേരി പറയുന്നു.
‘‘രാജ്യത്ത് നെല്ലുൽപാദിപ്പിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും വിവിധയിനം വിത്തുകൾ ബെള്ളൂരിലെ വീട്ടിലുണ്ട്. അതിനുപുറമെ ശ്രീലങ്കയിൽനിന്ന് കോറ, ഫിലിപ്പീൻസിൽനിന്ന് മനില, നേപ്പാളിൽനിന്ന് ഹാപ്പിൽഹിൽ തുടങ്ങിയവ എത്തിയിട്ടുണ്ട്. പഠിച്ചെടുക്കാത്ത വിത്തിനങ്ങൾ വേറെയുമുണ്ട്. ഇവ കാണാനും പഠിക്കാനുമെത്തുന്നവർക്ക് സൗകര്യപ്രദമായി അത് പറഞ്ഞുകൊടുക്കാനും സുക്ഷിച്ചുവെക്കാനും ഇടമില്ല. വിത്തുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, റഫറൻസുകൾ എന്നിവയും ആവശ്യമാണ്. കേന്ദ്രവും സംസ്ഥാനവും എല്ലാം ആദരിച്ചുവെങ്കിലും പ്രാദേശിക ഭരണകൂടങ്ങൾ പരിരക്ഷിക്കാനുള്ള സംവിധാനങ്ങൾ ചെയ്തു തന്നിരുന്നുവെങ്കിൽ സഹായമാകുമായിരുന്നു’’ -ബലേരി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.