ലേലത്തിന് എത്തിച്ച ഏലക്ക, മഴയില്ലാതായതോടെ പൂവ് കൊഴിഞ്ഞ് ഉൽപാദനം കുറഞ്ഞ ഏലച്ചെടി

കാലാവസ്ഥ വ്യതിയാനവും ഉൽപാദനക്കുറവും; ഏലക്ക വില ഉയരുന്നു

കട്ടപ്പന: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഏല ചെടികളിൽ പൂപിടിക്കുന്നില്ല. ഈ വർഷം ഉല്പാദനം കുറയുമെന്ന സൂചനയെ തുടർന്ന് ഏലത്തിന്റെ വില കുത്തനെ ഉയർന്നു. ശരാശരി വില കിലോക്ക് 3000 കടന്നു. പുറ്റടി സ്‌പൈസ് പാർക്കിൽ ചൊവ്വാഴ്ച നടന്ന സ്പെഷ്യലിറ്റി ഇന്ത്യൻ ഫുഡ് പാർക്സ് എക്സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓൺലൈൻ ലേലത്തിൽ 58306.6 കിലോഗ്രാം ഏലക്ക ലേലത്തിന് പതിച്ചതിൽ മുഴുവനും വിറ്റുപോയപ്പോൾ കൂടിയ വില കിലോഗ്രാമിന് 3819 രൂപയും ശരാശരി വില 2928.43 രൂപയും കർഷകർക്ക് ലഭിച്ചു.

തിങ്കളാഴ്ച നടന്ന ഇടുക്കി മഹിളാ കാർഡമം പ്രൊഡ്യൂസർ കമ്പനിയുടെ ലേലത്തിലെ കൂടിയ വില 4207.00 രൂപയും ശരാശരി വില 2858.6 രൂപയും കർഷകർക്ക് ലഭിച്ചു. അന്നു തന്നെ നടന്ന ആർ.എൻ.എസ് സ്‌പൈസ് കമ്പനിയുടെ ലേലത്തിൽ ശരാശരി വില 3001.04 രൂപയായി ഉയർന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കൂടിയ വിലയിൽ 1000 രൂപയുടെയും ശരാശരി വിലയിൽ 500 രൂപയുടെയും വർധനവ് ഉണ്ടായിട്ടുണ്ട്. മഴ ഇല്ലാതായതോടെ ഏല ചെടികളിൽ പൂവ് പിടിക്കാതെ ഉല്പാദനം കുറയുകയും വിപണിയിൽ ഡിമാൻഡ് ഉയരുകയും ചെയ്തത് ഏലത്തിന്റെ വില കുത്തനെ ഉയരാൻ സഹായിച്ചിട്ടുണ്ട്. അതോടൊപ്പം അടുത്ത ദീപാവലി സീസൺ മുന്നിൽകണ്ട് ഉത്തരേന്ത്യൻ വ്യാപാരികൾ ലേല വിപണിയിൽ സജീവമാകുകയും ചെയ്തതാണ് വിപണിയിലെ ഈ മാറ്റത്തിന് കാരണം.

ഏലക്ക ഉല്പാദനം ഈ വർഷം കുത്തനെ ഇടിയുമെന്ന സൂചനകളാണ് തോട്ടം മേഖലയിൽ നിന്ന് ലഭിക്കുന്നത്. ഏല തോട്ടങ്ങളിലെ ചെടികളിൽ ഇപ്പോൾ നല്ല രീതിയിൽ കായ് പിടിക്കേണ്ടതാണ്. മെയ്, ജൂൺ മാസങ്ങളിൽ കാര്യമായ മഴ പെയ്തില്ല. ഇതു മൂലം അന്തരീക്ഷത്തിൽ ചൂടു കൂടി തണുപ്പ് കുറഞ്ഞു. നല്ല തണുപ്പും ഈർപ്പത്തിന്റെ അളവ് കൂടുകയും ചെയ്താലേ ഏല ചെടികളിൽ പുതിയ ഏലക്ക ഉണ്ടാകൂ. കലാസ്ഥയിലെ ഈ വ്യതിയാനത്തെ തുടർന്ന് ചെടികളിൽ ഉല്പാദനം നേർ പകുതിയായി കുറഞ്ഞു. ഇതോടൊപ്പം കഴിഞ്ഞ വർഷത്തെ തൊഴിലാളിക്ഷാമവും കൃഷിയെ കാര്യമായി ബാധിച്ചു.

യഥാസമയം വളം, കീടനാശി പ്രയോഗം നടക്കാതിരിക്കുകയും ചെടികളിൽ നിന്ന് വിളവെടുക്കാൻ സാധിക്കാതിരിക്കുകയും വന്നതോടെ ഉത്പാദനം ഇടിഞ്ഞു. ഇതോടൊപ്പം അന്തർദേശീയ വിപണിയിലും ഏലത്തിന്റെ ഡിമാൻഡ് കുത്തനെ ഉയരുമെന്ന സൂചനകളാണ് വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വിപണിയിൽ ഏലത്തിന്റെ വില വീണ്ടും കുത്തനെ ഉയരാൻ ഇടയാക്കും. 2021ൽ ഏലത്തിന്റെ വില കിലോഗ്രാമിന് 7000 രൂപ വരെ ഉയർന്ന് സർവകാല റെക്കോഡിലെത്തിയിരുന്നു. ഇപ്പോഴത്തെ രീതിയിൽ വില ഉയർച്ച തുടർന്നാൽ ഒരു മാസത്തിനള്ളിൽ ഏലക്കാ ശരാശരി വില കിലോഗ്രാമിന് 4000 പിന്നിടുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. 

Tags:    
News Summary - Climate change and low production; Cardamom prices rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-21 08:22 GMT