തിരുവനന്തപുരം: വിലത്തകർച്ചയും തൊഴിലാളി ക്ഷാമവും മൂലം പ്രതിസന്ധിയിലായ റബ്ബർ കൃഷി ഉപേക്ഷിച്ച്, കൂടുതൽ ആദായകരമായ റമ്പൂട്ടാൻ കൃഷിയിലേക്ക് ചേക്കേറി കേരളത്തിലെ കർഷകർ. മധ്യകേരളത്തിലും മലയോര മേഖലകളിലും വ്യാപകമായ റബ്ബർ തോട്ടങ്ങൾ റമ്പൂട്ടാൻ പഴത്തോട്ടങ്ങളായി മാറുകയാണ്. നിലവിൽ സംസ്ഥാനത്തൊട്ടാകെ 25,000 ഏക്കറോളം സ്ഥലത്ത് റമ്പൂട്ടാൻ കൃഷിയുണ്ടെന്നാണ് റമ്പൂട്ടാൻ മാങ്കോസ്റ്റീൻ ഫാർമേഴ്സ് ഓർഗനൈസേഷന്റെ കണക്കുകൾ പറയുന്നത്.
ഈ സീസണിൽ ഒരു ലക്ഷം ടൺ ഉൽപാദനത്തിലൂടെ 1,000 കോടി രൂപയുടെ വിറ്റുവരവാണ് സംസ്ഥാനത്തെ കർഷകർ നേടിയത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് റമ്പൂട്ടാൻ കൃഷി അതിവേഗം വ്യാപിപ്പിക്കുന്നത്. പരമ്പരാഗതമായി വീട്ടുപറമ്പുകളിൽ മാത്രം കണ്ടുവന്നിരുന്ന ഈ വിദേശി പഴം, ഇന്ന് കർഷകരുടെ പ്രധാന വരുമാന മാർഗമായി മാറിക്കഴിഞ്ഞു.
കുറഞ്ഞ ചെലവിൽ ഉയർന്ന വരുമാനം നേടാനാവുന്നതുകൊണ്ടുതന്നെയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് അധിക കർഷകരും പറയുന്നു. നട്ട് മൂന്നാം വർഷം മുതൽ റമ്പൂട്ടാൻ വിളവ് തരുമെന്നാണ് റമ്പൂട്ടാൻ മാങ്കോസ്റ്റീൻ ഫാർമേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് എം.സി. സാജുവിന്റെ അഭിപ്രായം. മൂന്നാം വർഷത്തിൽ മരമൊന്നിന് 30 കിലോ ലഭിക്കുന്നത് അഞ്ചാം വർഷത്തോടെ 70 കിലോയായും, പിന്നീട് 300 കിലോ വരെയായും വർധിക്കും. കിലോയ്ക്ക് 100 രൂപ നിരക്കിൽ കണക്കാക്കിയാൽ പോലും ഒരു മരത്തിൽ നിന്ന് പ്രതിവർഷം 30,000 രൂപ ലഭിക്കും.
ഒരു ഹെക്ടറിൽനിന്ന് സാധാരണ വിളകളിൽനിന്ന് പരമാവധി 2.5 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ മാത്രമാണ് നേടാനാവുക. റബ്ബർ വില 300 രൂപ ആയാൽ പോലും ഇതിനടുത്തെത്തില്ല. എന്നാൽ കഴിഞ്ഞ സീസണിൽ ഒരു ഹെക്ടറിൽനിന്ന് 14 ലക്ഷം രൂപ വരുമാനം ലഭിച്ചുവെന്ന് എറണാകുളത്തെ ഒരു കർഷകൻ സാക്ഷ്യപ്പെടുത്തുന്നു. വെറും 60,000 രൂപ മാത്രമാണ് ഇതിനായി ചെലവഴിക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റബ്ബറിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ പണി മതിയെന്ന് മാത്രമല്ല, ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമവും പ്രതികൂല കാലാവസ്ഥയും റബ്ബർ മേഖലയെ തളർത്തുന്നതുപോലെ റംബുട്ടാനെ ഒരിക്കലും ബാധിക്കില്ല എന്ന ആശ്വാസവുമുണ്ട്. എന്നാൽ വിളവെടുത്ത ശേഷം വേഗത്തിൽ കേടാകുന്ന പഴമായതിനാൽ കൃത്യമായ ശീതീകരണ സംഭരണശാലകളുടെയും റീഫർ വാനുകളുടെയും കുറവ് വലിയ പ്രതിസന്ധിയാണ്. നിലവിൽ ചെന്നൈ, ബംഗളൂരു മാർക്കറ്റുകളിലേക്കാണ് പ്രധാനമായും റമ്പൂട്ടാൻ അയക്കുന്നത്. മുംബൈ, ഡൽഹി തുടങ്ങിയ ഉത്തരേന്ത്യൻ വിപണികളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും വിപണനം വ്യാപിപ്പിക്കാൻ സർക്കാർ തലത്തിൽ ഗതാഗത സൗകര്യങ്ങളൊരുക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.