ടി. സിദ്ദീഖ്

മഴയും വെള്ളപ്പൊക്കവും; 99.29 കോടിയുടെ വിളനാശം - കൃഷിമന്ത്രി ടി. സിദ്ദീഖ്

കളമശ്ശേരി: സംസ്ഥാനത്ത് അതിശക്തമായ മഴയും വെള്ളപ്പൊക്കവും കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചതായി കൃഷിമന്ത്രി ടി. സിദ്ദീഖ്. ജില്ലകളില്‍നിന്ന് ലഭിച്ച പ്രാഥമിക വിലയിരുത്തലിൽ സംസ്ഥാനത്ത് 99.29 കോടി രൂപയുടെ വിളനാശമുണ്ട്. 36,829 കര്‍ഷകരെ കാലവർഷ കെടുതികൾ ബാധിച്ചു. 3264 ഹെക്ടര്‍ കൃഷിയിടങ്ങള്‍ക്ക് നാശമുണ്ടായതായും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കുള്ള കൃഷിനാശ ധനസഹായം 25 ശതമാനം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിച്ചുവരുകയാണ്36829 കര്‍ഷകരെ ബാധിച്ചു

കേന്ദ്ര സര്‍ക്കാറിനോട് 110 കോടിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. 100 കോടിയുടെ പ്രത്യേക അഡ്‌ഹോക് സാമ്പത്തിക പാക്കേജും 10 കോടിയുടെ കാര്‍ഷിക പുനരുജ്ജീവന ധനസഹായവും ഉള്‍പ്പെടെയാണിത്. കേന്ദ്രസഹായം ലഭിച്ചാല്‍ നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി നഷ്ടപരിഹാരവും പുനരധിവാസ സഹായവും ബാധിതരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകും.

കാര്‍ഷിക പുനരുജ്ജീവനത്തിനുള്ള പ്രത്യേക ധനസഹായം 10 കോടി കേന്ദ്രത്തില്‍നിന്ന് ലഭ്യമായാല്‍, വെള്ളക്കെട്ട് മൂലമുണ്ടായ എക്കലും ചളിയും നീക്കം ചെയ്ത് കൃഷിയിടങ്ങള്‍ പുനഃസജ്ജമാക്കുന്നതിനും മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കുന്നതിനാവശ്യമായ ജൈവവളങ്ങളും മണ്ണ് പരിപോഷകങ്ങളും സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്നതിനും ഗുണനിലവാരമുള്ള വിത്തുകളും തൈകളും അടിയന്തരമായി സംഭരിച്ച് വിതരണം ചെയ്യുന്നതിനും വിനിയോഗിക്കും.

കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് പുനഃകൃഷി നടത്തുന്നതിനായി പലിശരഹിത വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിവിധ ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം കൃഷി വകുപ്പിന്റെ നേതൃത്വത്തിലും സഹകരണ വകുപ്പിന്റെ പങ്കാളിത്തത്തോടെയും ആഗസ്റ്റ് 11ന് തിരുവനന്തപുരത്ത് ചേരും. കൃഷിനാശത്തിന് ധനസഹായം ലഭിക്കുന്നതിന് കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്നും മന്ത്രി പറഞ്ഞു

Tags:    
News Summary - മഴയും വെള്ളപ്പൊക്കവും; 99.29 കോടിയുടെ വിളനാശം - കൃഷിമന്ത്രി ടി. സിദ്ദീഖ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.