പ്രതീകാത്മക ചിത്രം
തൊടുപുഴ: വിളനാശത്തിൽ നഷ്ട പരിഹാരം കാത്തിരിക്കുന്നത് 18,619 കർഷകർ. സംസ്ഥാന കൃഷി വകുപ്പ് മുഖേനയുളള വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർന്ന കർഷകരാണ് രണ്ട് വർഷത്തോളമായി നഷ്ട പരിഹാരത്തിനായി കാത്തിരിക്കുന്നത്. 2024-25 വർഷം ക്ലെയിമിനായി അപേക്ഷ നൽകിയ 9029 കർഷകരും 2025-26 വർഷത്തിൽ അപേക്ഷ നൽകിയ 9590 കർഷകരും ഇക്കൂട്ടത്തിലുണ്ട്. കൃഷി വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 58,952 കർഷകരാണ് വിള ഇൻഷുറൻസിനായി അപേക്ഷ നൽകിയത്. ഇതിൽ 40,333 പേരുടെ ക്ലെയിം അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ട്. 2024-25 വർഷം അപേക്ഷ നൽകിയ 14,398 കർഷകരിൽ 5369 പേർക്കാണ് ധനസഹായം നൽകിയത്. 2025-26 വർഷം അപേക്ഷ നൽകിയ 9590 പേരിൽ ഇത് വരെ ആർക്കും ക്ലെയിം നൽകിയിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ, കാട്ടുതീ, വന്യജീവികളുടെ ആക്രമണം എന്നീ പ്രകൃതിക്ഷോഭങ്ങൾ കൊണ്ട് ഉണ്ടാകുന്ന വിള നാശനഷ്ടങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.
കർഷകൻ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയാൽ പരിശോധിച്ച് ഒരുമാസത്തിനകം അർഹമായ തുക ബഡ്ജറ്റ് വിഹിത ലഭ്യതക്കനുസരിച്ച് ക്രമാനുസരണം അനുവദിക്കുമെന്നാണ് സർക്കാറിന്റെ വിശദീകരണമെങ്കിലും സാമ്പത്തിക പ്രതിസന്ധിയാണ് വില്ലനായതെന്നാണ് സൂചന.
തെങ്ങ്, കമുക്, റബ്ബർ, കശുമാവ്, വാഴ, മരച്ചീനി , കൈതച്ചക്ക, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, കാപ്പി , തേയില, കൊ ക്കോ, നിലക്കടല, എള്ള്, പച്ചക്കറി, ജാതി, ഗ്രാമ്പൂ, വെറ്റില, പയറു വർഗ്ഗങ്ങൾ, കിഴങ്ങു വർഗങ്ങൾ, കരിമ്പ്, പുകയില, നെല്ല്, മാവ്, ചെറുധാന്യങ്ങൾ എന്നീ വിളകൾക്കാണ് പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനം കാർഷിക വിളകൾക്ക് ഭീഷണിയാവുന്നതിനാൽ ഓരോ വർഷവും നിരവധി കർഷകരാണ് ഇൻഷുറൻസിനെ ആശ്രയിക്കുന്നത്. എന്നാൽ, ക്ലെയിം ലഭിക്കുന്നതിലെ കാലതാമസം അവർക്ക് തിരിച്ചടിയാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.