ഞങ്ങൾക്ക് ദുഖമല്ലാതെ മറ്റൊന്നുമില്ല -ചൈനയിൽ വിമാനപകടത്തിൽ മരിച്ച യുവതിയുടെ പിതാവ്

വുഷൗ: ചൈനയിൽ വിമാനം തകർന്ന് 132 പേർ മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിവരങ്ങൾ തേടി ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് എത്തികൊണ്ടേയിരിക്കുകയാണ്. ഉറ്റവരെ നഷ്ടമായവരുടെ ഹൃദയഭേദകമായ കഥകളാണ് സ്ഥലത്തുനിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെ എത്തിയവരിൽ ഒരാളാണ് അയൽ പ്രദേശമായ ഹുനാനിൽ നിന്നുള്ള ക്വിൻ ഹൈറ്റാവോ.

കുൻമിങ്ങിൽ നിന്ന് തെക്കുകിഴക്കൻ തീരദേശ നഗരമായ ഗ്വാങ്‌ഷൗവിലേക്കുള്ള യാത്രാമധ്യേയാണ് തിങ്കളാഴ്ച ഗ്വാങ്‌സി മേഖലയിലെ ഗ്രാമപ്രദേശത്ത് വിമാനം നിലംപതിച്ചത്. തകർന്ന് വീണ വിമാനത്തിനകത്ത് ക്വിന്‍റെ മകൾ ഷുജുനുമുണ്ടായിരുന്നു. അമ്മയുടെ ചികിത്സക്ക് വേണ്ടി കുൻമിങ്ങിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്.

"അപകട വാർത്ത ഭാര്യയെ അറിയിക്കാനുള്ള ധൈര്യമില്ലായിരുന്നു. അവൾക്കൊരിക്കലും അത് സഹിക്കാൻ പറ്റില്ല". അപകട വാർത്ത അറിഞ്ഞ നിമിഷം ഓർത്ത് ക്വിൻ പഞ്ഞു. സത്യം ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷേ, കണ്ണു നിറയാതെ ഒരു രാത്രിയും പകലും സത്യം അവളുടെ അമ്മയിൽ നിന്നും മറച്ചു വെക്കേണ്ടി വന്നെന്ന് സങ്കടം കടിച്ചമർത്തി ക്വിൻ പറഞ്ഞു.

ഷുജുന്‍റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തിങ്കളാഴ്ച രാത്രി മകളെ കൊണ്ടുവരാനായി ഒരു ബന്ധുവിനെ ബൈയുൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അയച്ചു. അവിടെ വെച്ചാണ് ഷുജുൻ ഉൾപ്പടെ അപകടത്തിൽപെട്ടവരുടെ പേരടങ്ങിയ ലിസ്റ്റ് ലഭിക്കുന്നതെന്ന് ക്വിൻ പറഞ്ഞു.

പിറ്റേ ദിവസം തന്നെ ക്വിൻ അപകട സ്ഥലത്തേക്ക് പോയി. പിന്നീടുണ്ടായതെല്ലാം കണ്ണ് നിറക്കുന്ന കാഴ്ചകളും വേദനകളും മാത്രം. അപകടത്തിൽ പെട്ടവർക്ക് വേണ്ടി അവരുടെ ബന്ധുക്കൾ സംഭവ സ്ഥലത്ത് പ്രാർഥനകൾ നടത്തി. "എന്‍റെ മകളുടെ ജന്മദിനമായിരുന്നു. അച്ഛൻ നിന്നെ കാണാൻ വന്നതാണെന്ന് ഞാൻ അവളോട് പറഞ്ഞു. ജന്മദിനാശംസകൾ നേർന്നതിന് ശേഷം അവൾക്കായി പ്രാർഥിച്ചു" -കണ്ണുകൾ നിറഞ്ഞ് ക്വിൻ പറഞ്ഞു.

ഷുജുൻ അവളുടെ കൗമാരക്കാരിയായ മകളെയും തനിച്ചാക്കിയാണ് പോയിരിക്കുന്നതെന്നും എത്രയും പെട്ടന്ന് മകളുടെ മൃതദേഹഹം കണ്ടെത്തി തരണമെന്നല്ലാതെ മറ്റ് അഭ്യർഥനകളൊന്നും തന്നെ ഇല്ലെന്നും ക്വിൻ വ്യക്തമാക്കി.

Tags:    
News Summary - "We Have Nothing But Grief", Says Father Of China Plane Crash Victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.