വാഷിങ്ടൺ: വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോയെ യു.എസ് സൈന്യം തട്ടിക്കൊണ്ടുപോയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ. യു.എസിലെ എ.ഐ സ്റ്റാർട്ട്അപ് ആന്ത്രോപിക്കിന്റെ ക്ലോഡ് ടൂളുകൾ സൈന്യം ഇതിനായി ഉപയോഗിച്ചെന്നാണ് റിപ്പോർട്ട്. യു.എസ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ജനുവരിയിലാണ് മദുറോയെ യു.എസ് സൈന്യം വെനിസ്വേലയുടെ തലസ്ഥാനമായ കറാകസിൽനിന്ന് ന്യൂയോർക്കിലേക്ക് തട്ടിക്കൊണ്ടുപോയത്.
ഡാറ്റാ സ്ഥാപനമായ പാലന്തിർ ടെക്നോളജീസുമായി ചേർന്നാണ് ആന്ത്രോപിക്കിന്റെ ക്ലോഡ് സൈന്യം ഉപയോഗിച്ചത്. നിലവിൽ പ്രതിരോധ വകുപ്പും ഫെഡറൽ ഏജൻസികളും പാലന്തിർ ടെക്നോളജീസിന്റെ സേവനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വാർത്തയോടെ യു.എസ് ഭരണകൂടവും ആന്ത്രോപിക്കും പാലന്തിർ ടെക്നോളജീസും പ്രതികരിച്ചിട്ടില്ല. നേരത്തേയും നിരവധി രഹസ്യ പദ്ധതികൾക്ക് യു.എസ് സൈന്യം ഓപൺഎ.ഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളുടെ എ.ഐ സാങ്കേതിക വിദ്യ വിന്ന്യസിച്ചിരുന്നു. സാധാരണ ഉപഭോക്താക്കൾക്ക് എ.ഐ കമ്പനികൾ വെച്ചിട്ടുള്ള നിയന്ത്രണങ്ങളൊന്നും സൈന്യത്തിനില്ല.
പല എ.ഐ കമ്പനികളും യു.എസ് സൈന്യത്തിന്റെ ആവശ്യാനുസൃതം നിരവധി സാങ്കേതിക വിദ്യകൾ നിർമിക്കുന്നുണ്ട്. അവയിൽ ഭൂരിഭാഗവും സൈനിക മേഖലക്ക് വേണ്ടി മാത്രമായുള്ള രഹസ്യ നെറ്റ്‌വർക്കുകളിൽ മാത്രമേ ലഭ്യമാകൂ. ആക്രമണം, ആയുധ നിർമാണം, രഹസ്യ നിരീക്ഷണം തുടങ്ങി ആവശ്യങ്ങൾക്കൊന്നും എ.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കില്ലെന്നതാണ് ആന്ത്രോപിക്കിന്റെ നയം. 380 ബില്ല്യൻ ഡോളർ ആസ്തിയുള്ള കമ്പനിയാണ് ആന്ത്രോപിക്. എ.ഐ സാങ്കേതിക വിദ്യയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ഈയിടെ 30 ബില്ല്യൻ ഡോളർ നിക്ഷേപകരിൽനിന്ന് കമ്പനി സമാഹരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.