വാഷിങ്ടൺ ഡി.സി: റഷ്യക്കെതിരായ പോരാട്ടത്തിൽ യുക്രെയ്ന് സ്വയംപ്രതിരോധിക്കാനായി ദീർഘദൂര മിസൈലുകൾ ഉൾപ്പെടെ ആയുധങ്ങൾ നൽകുമെന്ന് യു.എസ്. കൂടുതൽ ആയുധങ്ങൾ നൽകണമെന്ന യുക്രെയ്ന്‍റെ അഭ്യർഥന ഇത്രയും കാലം യു.എസ് പരിഗണിച്ചിരുന്നില്ല. എന്നാൽ, 80 കിലോമീറ്റർ ദൂരപരിധിയുള്ള റോക്കറ്റ് സംവിധാനം ഉൾപ്പെടെ ആയുധങ്ങളാണ് യുക്രെയ്ന് നൽകുമെന്ന് യു.എസ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
റഷ്യൻ മേഖലകളിൽ തങ്ങൾ നൽകുന്ന ആയുധങ്ങൾ പ്രയോഗിക്കുമോയെന്ന ആശങ്ക കാരണമാണ് യു.എസ് ഇത്രയും നാളും യുക്രെയ്ന് ആയുധങ്ങൾ നിഷേധിച്ചത്. എന്നാൽ, യുക്രെയ്ന്‍റെ സ്വയംപ്രതിരോധത്തിന് വേണ്ടിയാണ് ഇപ്പോൾ ആയുധങ്ങൾ നൽകുന്നതെന്ന് യു.എസ് വ്യക്തമാക്കി. യുക്രെയ്ന് വ്യോമപ്രതിരോധ സംവിധാനങ്ങൾ ലഭ്യമാക്കുമെന്ന് ജർമനിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, യുക്രെയ്ന് ആയുധങ്ങൾ നൽകാനുള്ള യു.എസ് തീരുമാനത്തെ റഷ്യ വിമർശിച്ചു. അങ്ങേയറ്റം പ്രതികൂലമായ നീക്കമാണ് യു.എസ് നടത്തിയതെന്നാണ് റഷ്യയുടെ വിമർശനം.
ആയുധങ്ങൾ നൽകാനുള്ള തീരുമാനം റഷ്യയുമായുള്ള ചർച്ചകളിൽ യുക്രെയ്ന് സഹായകമാകുമെന്നും നയതന്ത്ര പരിഹാരത്തിന് കൂടുതൽ സാധ്യത നൽകുമെന്നും യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.