ന്യൂഡൽഹി: ഇന്ത്യക്കെതിരായ താരിഫിനെതിരെ യു.എസ് കോൺഗ്രസിൽ പ്രമേയവുമായി സെനറ്റർമാർ. ‘നിരുത്തരവാദപരമായ താരിഫ് തന്ത്രം നിർണായക പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്ന’ ഒരു വിപരീത ഫല സമീപനമാണെന്ന് അവർ പറഞ്ഞു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫുകൾക്കെതിരെ പ്രമേയം കൊണ്ടുവന്ന മൂന്ന് നിയമനിർമാതാക്കളും സ്വാധീനമുള്ളവരാണ്. നോർത്ത് കരോലിനയിലെ പ്രതിനിധികളായ ഡെബോറ റോസ്, ടെക്സസിലെ മാർക്ക് വീസി, ഇല്ലിനോയിസിലെ രാജ കൃഷ്ണമൂർത്തി എന്നിവരാണവർ.
ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 50ശതമാനം തീരുവയാണ് ട്രംപ് ഇന്ത്യക്കു മേൽ ചുമത്തിയിരിക്കുന്നത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായി അടിച്ചേൽപിച്ച 25 ശതമാനവും ഇതിൽ ഉൾപ്പെടുന്നു.
അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വ്യാപകമായ തീരുവ ചുമത്താൻ ട്രംപ് ആഹ്വാനം ചെയ്ത ‘ദേശീയ അടിയന്തരാവസ്ഥ’ അവസാനിപ്പിക്കുന്നതും, നേരത്തെയുള്ള പരസ്പര താരിഫുകൾക്ക് പുറമെ ആഗസ്റ്റ് 27 ന് പ്രാബല്യത്തിൽ വന്ന 25 ശതമാനം അധിക തീരുവകൾ റദ്ദാക്കുകയും ചെയ്യുന്നതാണ് പ്രമേയം.‘ഇന്ത്യയോടുള്ള നിരുത്തരവാദപരമായ താരിഫ് തന്ത്രം നിർണായക പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്ന ഒരു വിപരീതഫലമാണ്’ എന്ന് കൃഷ്ണമൂർത്തി പറഞ്ഞു.
‘അമേരിക്കൻ താൽപര്യങ്ങളോ സുരക്ഷയോ മുന്നോട്ട് കൊണ്ടുപോകുന്നതിനുപകരം ഈ തീരുവകൾ വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും അമേരിക്കൻ തൊഴിലാളികളെ ദോഷകരമായി ബാധിക്കുകയും ഉപഭോക്താക്കൾക്ക് ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഈ നാശകരമായ താരിഫുകൾ അവസാനിപ്പിക്കുന്നത് നമ്മുടെ പങ്കിട്ട സാമ്പത്തിക, സുരക്ഷാ ആവശ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യയുമായി ഇടപഴകാൻ അമേരിക്കയെ അനുവദിക്കു’മെന്നും ഇന്തോ-അമേരിക്കൻ വംശജനായ നിയമനിർമാതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.