ലണ്ടൻ: ഗസ്സയിലെ ആക്രമണം വ്യാപിപ്പിക്കുന്നതിനിടെ ഇസ്രായേലിന് താക്കീതുമായി യു.കെ. ഇസ്രായേലുമായുള്ള വ്യപാര ചർച്ചകൾ നിർത്തുകയാണെന്ന് യു.കെ അറിയിച്ചു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയാണ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ നിർത്തിയ വിവരം അറിയിച്ചത്.
നിലവിലുള്ള വ്യപാര കരാർ തുടരും. എന്നാൽ, കരാറുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തുന്നത് നിർത്തും. നെതന്യാഹുവിന്റെ സർക്കാർ വെസ്റ്റ്ബാങ്കിലും ഗസ്സയിലും നടത്തുന്ന ആക്രമണങ്ങളെ തുടർന്നാണ് കരാർ സംബന്ധിച്ച ചർച്ചകളിൽ നിന്ന് പിന്മാറുന്നതെന്ന് യു.കെ അറിയിച്ചു.
ലോകം നിങ്ങളെ വിലയിരുത്തുന്നുണ്ടെന്നായിരുന്നു ഇസ്രായേൽ നടപടികളോടുള്ള ഡേവിഡ് ലാമിയുടെ പ്രതികരണം. ജനുവരിയിലെ വെടിനിർത്തലിലേക്ക് ഇസ്രായേൽ തിരികെ പോകണം. വെസ്റ്റ് ബാങ്കിൽ വലിയ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. വെസ്റ്റ് ബാങ്കിലെ മൂന്ന് വ്യക്തികൾക്കും ചില സംഘടനകൾക്കും യു.കെ വിലക്കേർപ്പെടുത്തി.
നേരത്തെ ഗസ്സയിലേക്ക് ഇപ്പോൾ എത്തുന്ന സഹായം അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ പര്യാപ്തമല്ലെന്ന് യു.എൻ വ്യക്തമാക്കിയിരുന്നു. സമുദ്രത്തിലെ ഒരു തുള്ളിയെന്ന രീതിയിലാണ് ഗസ്സയിലേക്ക് ഇപ്പോൾ സഹായം എത്തുന്നത്. സഹായം യഥാർഥത്തിൽ ആവശ്യമുള്ളവരിലേക്ക് ഇപ്പോഴും അത് എത്തിയിട്ടില്ല. പോഷകാഹാര കുറവ് മൂലം ഗസ്സയിലെ അമ്മമാർക്ക് കുട്ടികൾക്ക് പാൽ നൽകാനാവില്ല. കൂടുതൽ ട്രക്കുകൾക്ക് അനുമതി നൽകിയില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുട്ടികൾ ഗസ്സയിൽ മരിക്കുമെന്ന് യു.എൻ മനുഷ്യാവകാശ വിഭാഗം തലവൻ ടോം ഫെച്ചർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.