ഷിക്കാഗോ: യു.എസ് സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഷിക്കാഗോയിൽ നടന്ന കൂട്ടവെടിവെപ്പിൽ രണ്ട് വയസ്സുകാരൻ എയ്ഡന് നഷ്ടമായത് അവന്‍റെ മാതാപിതാക്കളെയാണ്. വെടിവെപ്പിന് പിന്നാലെ കുട്ടി ഒറ്റക്ക് അലഞ്ഞ് തിരിയുന്നതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എയ്ഡന്‍റെ മാതാപിതാക്കളായ ഐറിന മക്കാർത്തിയും കെവിൻ മക്കാർത്തിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ശേഷം അവനെ മുത്തശ്ശിക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അവൻ ഒരുപാട് പേടിച്ച് പോയെന്ന് മുത്തശ്ശി പറഞ്ഞു. 'അച്ഛനും അമ്മയും വേഗം മടങ്ങി വരും'. തന്നെ കണ്ടയുടൻ എയ്ഡൻ പറഞ്ഞത് ഇതാണെന്ന് നിറകണ്ണുകളോടെ മുത്തശ്ശി പറഞ്ഞു. ഈ ചെറിയ പ്രായത്തിൽ മാതാപിതാക്കളില്ലാതെ എയ്ഡൻ വളരുക എന്നത് ചിന്തിക്കാൻ പോലും സാധിക്കുന്നില്ലെന്ന് മുത്തച്ഛൻ മൈക്കൽ ലെവ്ബെർഗ് പറഞ്ഞു.
എയ്ഡന്‍റെ ഭാവി സുരക്ഷിതമാക്കുന്നതിനായി ഷിക്കാഗോയിലെ ഒരു സന്നദ്ധ സംഘടന ധനസമാഹരണം അഗംഭിച്ചിട്ടുണ്ട്. ഒരു കൂട്ടം നല്ല മനസ്സുകൾ എയ്ഡനെ ചേർത്ത് പിടിക്കാൻ തയ്യാറായി മുന്നോട്ട് വന്നതായി ധനസമാഹരണ സംഘം പറഞ്ഞു. അതേസമയം പരിക്കേറ്റവരിൽ ഒരാൾ കൂടി മരിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.